ന്യൂഡൽഹി∙ പൗരത്വ ഭേദഗതി നിയമത്തിൽ ഒരു തരത്തിലും വിട്ടുവീഴ്ചയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമം പിൻവലിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘‘ഇന്ത്യൻ പൗരത്വം രാജ്യത്ത് ഉറപ്പാക്കേണ്ടത് നമ്മുടെ പരമാധികാര അവകാശമാണ്. അതിൽ ഒരു വിട്ടുവീഴ്ചയുമില്ല. സിഎഎ ഒരിക്കലും പിൻവലിക്കില്ല . വിജ്ഞാപനം ഇറങ്ങിയതിനെത്തുടർന്ന് പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയിൽനിന്നും കോൺഗ്രസിൽനിന്നും ശക്തമായ എതിർപ്പുയരുന്ന പശ്ചാത്തലത്തിലാണ് അമിത് ഷാ നിലപാട് വ്യക്തമാക്കിയത്.
അധികാരത്തിൽ തിരിച്ചെത്തിയാൽ നിയമം പിൻവലിക്കുമെന്ന കോൺഗ്രസിന്റെ പ്രസ്താവനയോടും അദ്ദേഹം പ്രതികരിച്ചു. അധികാരത്തിൽ തിരിച്ചെത്താൻ വളരെ കുറവ് സാധ്യത മാത്രമാണ് ഉള്ളതെന്ന് അവർക്കു തന്നെ ബോധ്യമുണ്ട്. ഐഎൻഡിഐ സഖ്യത്തിന് തന്നെ അറിയാം അവർ അധികാരത്തിലേക്കു തിരിച്ചെത്തില്ലെന്ന്. സിഎഎ ബിജെപിയാണ് കൊണ്ടുവന്നത്, നരേന്ദ്ര മോദി സർക്കാരാണ് അതു കൊണ്ടുവന്നത്. നിയമം പിൻവലിക്കാനാവില്ല. പുതിയ ഭേദഗതിയേക്കുറിച്ച രാജ്യം മുഴുവൻ ബോധവൽക്കരണം നടത്തും. അതോടെ പിൻവലിക്കലിന്റെ ആവശ്യം ഇല്ലാതാവും അദ്ദേഹം പറഞ്ഞു. വിഭജനം മൂലം അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലദേശ് എന്നിവിടങ്ങളിൽ പെട്ടുപോയവർക്ക്, മതപരമായ വിവേചനം നേരിടുന്നവർക്ക് ഇന്ത്യയിലേക്കു തിരിച്ചെത്തണം എന്നുണ്ടെങ്കിൽ അതിന് അവസരം നൽകുന്ന നിയമമാണിത്.
കഴിഞ്ഞ നാലു വർഷമായി കുറഞ്ഞത് 41 തവണയെങ്കിലും വിവിധ വേദികളിൽ ഞാൻ സിഎഎയെക്കുറിച്ചു സംസാരിച്ചിട്ടുണ്ട്. രാജ്യത്തെ ന്യൂനപക്ഷങ്ങൾ ഇക്കാര്യത്തിൽ ഭയപ്പെടേണ്ടതില്ലെന്നും പൗരന്മാരുടെ ഒരു അവകാശവും തിരിച്ചെടുക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. ഉപദ്രവം നേരിട്ട് ഇന്ത്യയിൽ അഭയം പ്രാപിച്ച ബംഗ്ലദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽനിന്നുള്ള മുസ്‌ലിംകൾ അല്ലാത്തവർക്കാണ് ഇന്ത്യൻ പൗരത്വം നൽകുക’ അതെ സമയം താൻ മുസ്‌ലിം വിരുദ്ധനാണെന്ന എഐഎംഐഎമ്മിന്റെ അസദുദ്ദീൻ ഉവൈസിയുടെയും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെയും പരാമർശങ്ങളെയും അമിത് ഷാ വിമർശിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.