കോഴിക്കോട്: ഈദുൽ അസ്ഹക്ക് ഒരു ദിവസം കൂടി അവധി അനുവദിക്കണമെന്ന് കാന്തപുരം എ.പി അബൂബക്കർ മുസല്യാർ. നിലവിൽ ഈ മാസം 28നാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പക്ഷേ, ഈദുൽ അസ്ഹ 29നാണ്. ഈ ദിവസം അവധിയായി പ്രഖ്യാപിക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിട്ടുണ്ടെന്നും കാന്തപുരം പറഞ്ഞു.
മലബാറിലെ ഹയർസെക്കൻഡറി സീറ്റുകളുടെ കുറവിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണം. ഏകീകൃത സിവിൽ കോഡ് ഭരണഘടനാ വിരുദ്ധമാണ്. അത് സാംസ്കാരിക വൈവിധ്യത്തെ നശിപ്പിക്കുന്നു. ഏക സിവിൽ കോഡ് മുസ്ലീം സമുദായത്തെ മാത്രം ബാധിക്കുന്ന വിഷയമല്ലെന്നും കാന്തപുരം പറഞ്ഞു.
കേരളത്തെ നമ്മുടെ രാജ്യത്തിനും ലോകത്തിനും മാതൃകയാക്കുന്നതിൽ സമസ്തയുടെ പങ്ക് വളരെ വലുതാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ പറഞ്ഞു. സമസ്തയുടെ 98-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് കോഴിക്കോട് സമസ്ത സെനറ്റിൽ പതാക ഉയർത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീവ്രതയുടെയും വെറുപ്പിന്റെയും അവിവേകത്തിന്റെയും മനോഭാവം ഒരു വിശ്വാസിക്ക് അനുയോജ്യമല്ലെന്നും സഹജീവികളോട് സഹിഷ്ണുതയോടെ മാത്രമേ പെരുമാറാവൂ എന്നും സമസ്ത പുതിയ തലമുറയെ പഠിപ്പിച്ചു. ഇന്ത്യയുടെ അഖണ്ഡത സംരക്ഷിക്കുന്നതിലും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലും വർഗീയ, വിഭാഗീയ പ്രവർത്തനങ്ങൾ തടയുന്നതിലും സമസ്ത എല്ലാ ജാഗ്രതയും പുലർത്തി. ഈ വസ്തുത പൊതുസമൂഹത്തിന് നന്നായി മനസ്സിലാകുന്നുണ്ടെന്നും കാന്തപുരം പറഞ്ഞു.
നിലവിൽ 10,435 മദ്രസകളാണ് സമസ്തയുടെ കീഴിൽ രാജ്യത്ത് പ്രവർത്തിക്കുന്നത്. രാജ്യത്തിനകത്തും പുറത്തും ഏറെ ശ്രദ്ധയാകർഷിച്ച മർകസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഈ പണ്ഡിത സംഘടനയുടെ സംഭാവനയാണ്. പല കാരണങ്ങളാൽ പിന്നാക്കം നിൽക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സ്കൂളുകളും മദ്റസകളും സ്ഥാപിച്ച് അവരുടെ ഉന്നമനത്തിനായി വലിയ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.