മാവൂർ: മാവൂരിൽ ലക്ഷങ്ങൾ മുടക്കി നിർമിച്ച മത്സ്യ-മാംസ മാർക്കറ്റ് അടഞ്ഞുകിടക്കുന്നത് ഭരണസമിതി യോഗത്തിൽ അജൻഡയായി ഉൾപ്പെടുത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം നിരാകരിച്ചതിൽ പ്രതിഷേധിച്ച് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനെ പ്രതിപക്ഷ അംഗങ്ങൾ ഉപരോധിച്ചു.
മാസങ്ങളായി അടഞ്ഞുകിടക്കുന്ന മാർക്കറ്റ് വിഷയം ഭരണസമിതി യോഗത്തിൽ അജൻഡയായി ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തെ എട്ട് അംഗങ്ങൾ സെക്രട്ടറിക്ക് മുൻകൂറായി കത്ത് നൽകിയെങ്കിലും യോഗത്തിന്റെ അജണ്ടയിൽ ഈ വിഷയം ഉൾപ്പെടുത്തിയില്ല. ഇതിൽ പ്രധിഷേധിച്ചാണ് പ്രതിപക്ഷം ഭരണസമിതി യോഗം ബഹിഷ്ക്കരിച്ച് പഞ്ചായത്ത് പ്രസിഡൻ്റിനെ ഉപരോധിച്ചത്.
മത്സ്യ-മാംസ മാർക്കറ്റിലെ കച്ചവടക്കാരെല്ലാം മാർക്കറ്റ് വിട്ടതോടെ ദുർഗന്ധപൂരിതമായി. ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി മാർക്കറ്റ് തുറക്കാൻ ഗ്രാമപഞ്ചായത്തിൽ നിന്ന് നടപടിയില്ലാത്ത സാഹചര്യത്തിലാണ് പ്രസ്തുത വിഷയം അജണ്ടയായി ഉൾപ്പെടുത്തി ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും ഇക്കാര്യത്തിൽ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചതെന്ന് അവർ കുറ്റപ്പെടുത്തി.
ഇടത് പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളികളുമായി ഭരണ സമിതി യോഗം കഴിയുന്നതുവരെ യോഗഹാളിൽ നിലയുറപ്പിച്ചു. തുടർന്ന് മാവൂരിൽ പ്രതിഷേധ യോഗം നടന്നു. സി.പി.ഐ.എം കണ്ണിപറമ്പ് ലോക്കൽ സെക്രട്ടറി സുരേഷ് പുതുക്കുടി, എ.പി മോഹൻദാസ്, ശുഭ ശൈലേന്ദ്രൻ എന്നിവർ സംസാരിച്ചു. കെ ഉണ്ണികൃഷ്ണൻ, നന്ദിനി, രജിത, മിനി, പ്രസന്നകുമാരി എന്നിവർ നേതൃത്വം നൽകി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.