കൊച്ചി: കേരളത്തിന് അനുവദിച്ച ആദ്യ വന്ദേ ഭാരത് ട്രെയിൻ കേരളത്തിലെത്തി. പാലക്കാട് എത്തിയ ട്രെയിനിന് വൻ സ്വീകരണമാണ് ലഭിച്ചത്. ട്രെയിനിലെ ജീവനക്കാരെ ബിജെപി പ്രവർത്തകർ ഉൾപ്പെടെയുള്ളവർ മധുരപലഹാരങ്ങൾ വിതരണം ചെയ്തും മാലയിട്ടും സ്വീകരിച്ചു. വന്ദേഭാരത് ട്രെയിൻ കാണാനും ഫോട്ടോയെടുക്കാനും നിരവധി പേരാണ് റെയിൽവേ സ്റ്റേഷനിലെത്തിയത്.
ചെന്നൈ ഐസിഎഫില്‍നിന്നുമാണ് വന്ദേ ഭാരത് പുറപ്പെട്ടത്. വൈകുന്നേരത്തോടെ വന്ദേ ഭാരത് എക്‌സ്പ്രസ് കൊച്ചുവേളിയിലെത്തും. 16 കോച്ചുകളുള്ള ട്രെയിനാണ് കേരളത്തിന് ലഭിച്ചത്.
ട്രെയിൻ എത്തിയാലുടൻ ട്രയൽ റൺ ആരംഭിക്കും. ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിംഗ് എന്നിവരടങ്ങിയ ഉന്നതതല സംഘം തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് വരെ യാത്ര ചെയ്ത് പരിശോധന നടത്തും. യാത്രയ്ക്കിടെ കൊല്ലം, വർക്കല, ചെങ്ങന്നൂർ, എറണാകുളം സൗത്ത്, എറണാകുളം നോർത്ത് എന്നിവിടങ്ങളിൽ ട്രെയിൻ അൽപനേരം നിർത്തിയിടുമെന്നും സൂചനയുണ്ട്. ട്രയൽ റണ്ണുകൾക്ക് ശേഷം ട്രെയിൻ സർവീസ് സമയം തീരുമാനിക്കും.
24ന് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി 25ന് തിരുവനന്തപുരത്ത് വന്ദേഭാരത് ഫ്ളാഗ് ഓഫ് ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രിക്കൊപ്പം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വന്ദേഭാരത് ട്രെയിൻ ഏഴ് മുതൽ ഏഴര മണിക്കൂർ കൊണ്ട് 501 കിലോമീറ്റർ ദൂരം പിന്നിടുന്നു. കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, തിരൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ ഉണ്ടാകും. 52 സെക്കൻഡിനുള്ളിൽ ട്രെയിനിന് 100 കിലോമീറ്റർ വേഗത കൈവരിക്കാനാകും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.