കോഴിക്കോട് : യാത്രക്കാരെയും നാട്ടുകാരെയും ഒന്നടങ്കം വലച്ചതിനെ തുടര്ന്ന് പ്രതിഷേധമുയർത്തിയ മാവൂർ – കൂളിമാട് റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തു. വ്യാഴാഴ്ച രാവിലെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ജല ജീവൻ മിഷന്റെ പൈപ്പ് സ്ഥാപിക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക അനുമതി വാങ്ങി ഫെബ്രുവരി 20നാണ് റോഡ് അടച്ചത്.
സംസ്ഥാന റോഡിൽ വെസ്റ്റ് പാഴൂരിനും കൂളിമാടിനും ഇടയിൽ പാറ പൊട്ടിച്ചും ആഴത്തിൽ കുഴിയെടുത്തും വലിയ പൈപ്പുകൾ സ്ഥാപിച്ചുമാണ് പ്രവൃത്തി നടത്തിയത്. ഗതാഗതം പൂർണമായും തടസ്സപ്പെടുത്തുകയും ബസ് സർവീസ് വഴിതിരിച്ചുവിടുകയും ചെയ്ത പ്രവൃത്തി ഇഴഞ്ഞുനീങ്ങിയതാണ് പ്രതിഷേധത്തിനിടയാക്കിയത്.
പാറ പൊട്ടിക്കുന്ന ജോലികൾ നടക്കുന്നതിനാൽ മാർച്ച് അഞ്ച് വരെയാണ് റോഡിൽ ഗതാഗതം നിർത്തിവച്ചു ഉത്തരവിറക്കിയത്. യുദ്ധകാലാടിസ്ഥാനത്തിൽ പണി പൂർത്തിയാക്കാൻ ഇത്രയും ദിവസം റോഡ് അടച്ചിടാൻ അനുമതി നൽകിയതും പ്രതിഷേധത്തിന് ഇടയാക്കി. വഴിതിരിച്ചുവിട്ട റോഡുകളിലൂടെയുള്ള യാത്ര ദുരിതപൂർണമായിരുന്നു. തിങ്കളാഴ്ച സ്വകാര്യ ബസുകൾ സർവീസ് നിർത്തിവച്ച് പ്രതിഷേധിച്ചു.
പ്രതിഷേധത്തെ തുടർന്ന് ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഇടവിട്ട് ഇരുചക്ര വാഹനങ്ങൾക്ക് ഗതാഗതം അനുവദിച്ചിരുന്നു. ബുധനാഴ്ച റോഡിൽ അവശേഷിച്ച മണ്ണ് നീക്കി റോഡ് വൃത്തിയാക്കി. തുടർന്ന് ഗതാഗതത്തിനായി തുറന്നുകൊടുത്തു. കുണ്ടും കുഴിയും ചെളിയും പൊടിയും നിറഞ്ഞതിനാൽ യാത്ര സുഗമമായില്ലെങ്കിലും പരീക്ഷാകാലത്ത് ഗതാഗതക്കുരുക്കിന് പരിഹാരമായത് ആശ്വാസമായി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.