തിരുവനന്തപുരം: ഹയർസെക്കൻഡറി പ്രവേശനത്തിന് സീറ്റുകളുടെ കുറവ് നേരിടുന്ന നാല് ജില്ലകളിൽ അധിക ബാച്ചുകൾ അനുവദിക്കാൻ സർക്കാർ നിയോഗിച്ച സമിതിയുടെ ശുപാർശ.
ഹയര്‍സെക്കന്‍ഡറി ബാച്ചുകളുടെ പുനഃക്രമീകരണം സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച പ്രഫ. വി. കാര്ത്തികേയന് നായര്‍ അധ്യക്ഷനായ സമിതിയാണ് മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ അധിക ബാച്ച് അനുവദിക്കാന്‍ ശിപാര്‍ശ നല്‍കിയത്. അതേസമയം, ശിപാര്‍ശയില്‍ സര്‍ക്കാര്‍ നിലപാട് നിര്‍ണായകമാകും.
അധിക ബാച്ചില്ലെന്നും കുട്ടികളില്ലാത്ത ബാച്ചുകളുടെ പുനഃക്രമീകരണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും നേരത്തേ അധ്യാപക സംഘടനകളുടെ യോഗത്തില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു. മുന്‍വര്‍ഷങ്ങളില്‍ 30 ശതമാനം വരെ ആനുപാതിക സീറ്റ് വര്‍ധനയും കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ താല്‍ക്കാലിക ബാച്ചുകളും അനുവദിച്ചായിരുന്നു ഈ ജില്ലകളില്‍ കൂടുതല്‍ സീറ്റ് ലഭ്യമാക്കിയിരുന്നത്.
നാല് ജില്ലകളിലും 10 ശതമാനം സീറ്റ് വര്‍ധന അനുവദിക്കാമെന്നും മറ്റു ജില്ലകളില്‍ സീറ്റ് വര്‍ധന പാടില്ലെന്നും സമിതി ശിപാര്‍ശ ചെയ്തിട്ടുണ്ട്. ഇതു പരിഗണിച്ചാല്‍ ബാച്ചില്‍ പരമാവധി 55 വിദ്യാര്‍ഥികള്‍ക്ക് മാത്രമായിരിക്കും പ്രവേശനം.
പുതിയ ബാച്ച് അനുവദിക്കുന്നതിന് സര്‍ക്കാറിന് മുന്നിലുള്ള തടസ്സം സാമ്ബത്തിക ബാധ്യതതന്നെയാണ്. 150 ഓളം ബാച്ചുകള്‍ അനുവദിക്കാനുള്ള ശിപാര്‍ശയാണ് സമിതി സമര്‍പ്പിച്ചത്. ബാച്ചുകള്‍ അനുവദിച്ചാല്‍ അധ്യാപക നിയമനവും നടത്തേണ്ടിവരും. സംസ്ഥാനം കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലായിരിക്കെ പുതിയ ബാച്ച് അനുവദിക്കണമെന്ന ശിപാര്‍ശയില്‍ ഉടന്‍ തീരുമാനമുണ്ടാകാനിടയില്ല.
എസ്.എസ്.എല്‍.സി ഫലം വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച് ഏതാനും ദിവസങ്ങള്‍ക്കകം ഹയര്‍സെക്കന്‍ഡറി പ്രവേശന നടപടികള്‍ ആരംഭിക്കും. അതിനു മുമ്ബ് റിപ്പോര്‍ട്ടില്‍ നടപടിയുണ്ടാകില്ല. സീറ്റ് വര്‍ധന 10 ശതമാനത്തിലേക്ക് ചുരുക്കിയാല്‍ ഉപരിപഠനത്തിന് അവസരം ലഭിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറയും.
ബാച്ച് അനുവദിക്കാതിരിക്കുകയും സീറ്റ് വര്‍ധന 10 ശതമാനത്തില്‍ പരിമിതപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ അതും മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലെ വിദ്യാര്‍ഥികളെ പ്രതികൂലമായി ബാധിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.