കോഴിക്കോട്: എല്ലാ നിയമങ്ങളും വലിച്ചെറിഞ്ഞ് റോഡിൽ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിൽ പൊലിയുന്നത് നിരവധി ജീവനുകളാണ്.
സ്‌കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ള ബസുകളിൽ യാത്രക്കാരുടെ ജീവൻ പോലും വില കല്‍പ്പിക്കാതെയാണ് ജീവനക്കാർ തന്നിഷ്ടം കാണിക്കുന്നത്. മറ്റു വാഹനങ്ങളെ തഴഞ്ഞ് കാതടപ്പിക്കുന്ന തരത്തിൽ ഭയങ്കരമായി ഹോൺ മുഴക്കിയും സൈഡ് കൊടുക്കാതെയും അപകടകരമായ രീതിയിലാണ് ഇവർ ചീറിപ്പായുന്നത്. ആളുകളെ കയറ്റാനും ഇറക്കാനും റോഡിന് നടുവിൽ നിർത്തുന്നത് പതിവ് കാഴ്ചയാണ്. ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് നഗരത്തിൽ അടുത്തിടെ ഉണ്ടായത്. ദീർഘദൂര ബസുകളും സിറ്റി ബസുകളും നഗരത്തിൽ സർവീസ് ചീറിപ്പായുമ്പോൾ ഇതിനെതിരെ നടപടിയെടുക്കാതെ സിറ്റി പൊലീസ് നോക്കിനിൽക്കുകയാണ്. ഇന്നലെ രാവിലെയാണ് മലാപ്പറമ്പ് ബെെപ്പാസില്‍ സ്കൂട്ടർ യാത്രക്കാരായ ദമ്പതികൾ അമിതവേഗതയിൽ വന്ന സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിച്ചത്.
സമയത്തെത്താനുള്ള ബസ്സുകളുടെ തിരക്ക് പലപ്പോഴും അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നു. ദീർഘദൂര ബസുകളും നഗരങ്ങളിലേക്കുള്ള ബസുകളും മിനിറ്റുകളുടെ ഇടവേളകളിലാണ് സർവീസ് നടത്തുന്നത്. ഓരോ പ്രധാന സ്റ്റോപ്പിലും കൃത്യമായ സമയക്രമം പാലിച്ചാണ് ബസുകൾ എത്തുന്നത്. ഒരു ചെറിയ ട്രാഫിക് ബ്ലോക്ക് പോലും സമയം തെറ്റാൻ കാരണമാകും. ഇത് മറികടക്കാനാണ് അമിതവേഗത ഉപയോഗിക്കുന്നത്. . ദീര്‍ഘദൂരസര്‍വീസുകളായ ബാലുശ്ശേരി കോഴിക്കോട്,കൊയിലാണ്ടി, കുറ്റ്യാടി, വടകര, തലശ്ശേരി, പേരാമ്ബ്ര, തിരുവമ്ബാടി, തൊട്ടില്‍പ്പാലം റൂട്ടുകളിൽ സ്വകാര്യ ബസുകളുടെ അമിതവേഗം കാരണം പലപ്പോഴും യാത്രക്കാർ ഇറങ്ങേണ്ട സ്ഥലങ്ങളിൽ നിന്ന് മീറ്ററുകളോളം മാറി ഇറങ്ങേണ്ട അവസ്ഥയാണ്. വേഗത്തിലെത്തി കൂടുതൽ യാത്രക്കാരെ കയറ്റുന്നതുമാണ് മിക്ക ബസുകളും പിന്തുടരുന്ന മാർഗം.
ഇതിനിടയിൽ ഏതെങ്കിലും ഇരുചക്രവാഹനം മുമ്ബില്‍പെട്ടാല്‍ കാതടപ്പിക്കുന്ന തരത്തിൽ ഹോൺ മുഴക്കും. ബസുകൾക്ക് സൈഡ് കൊടുത്തില്ലെങ്കിൽ ജീവൻ നഷ്ടം ഉറപ്പാണ്. രാത്രികാലങ്ങളിലും മത്സരയോട്ടത്തിന് കുറവില്ല.
അതേസമയം ദേശീയപാതാ വികസനത്തിന്റെ ഭാഗമായും റോഡ് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലും നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതിനാൽ വേഗത്തിലോടാൻ ഇവർ നിര്‍ബന്ധിതമാകുകയാണെന്നാണ് സ്വകാര്യ ബസ് ജീവനക്കാരുടെ പക്ഷം.
ജീവൻ കവര്‍ന്നത്
നഗരത്തില്‍ ഈ വര്‍ഷം ആഗസ്റ്റ് വരെ 1465 അപകടങ്ങളാണ് ഉണ്ടായത്. ഇതില്‍ 121 പേര്‍ മരണപ്പെടുകയും 1509 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റൂറലില്‍ 6939 അപകടങ്ങളാണ് ഉണ്ടായത്. ഇതില്‍ 6878 പേര്‍ മരണപ്പെടുകയും 13817 പേര്‍ക്ക് പരിക്കേല്‍ക്കുകയുംചെയ്തു. 2022 ല്‍ നഗരത്തില്‍ 2054 അപകടങ്ങളാണ് മാത്രമാണുണ്ടായത്. ഇതില്‍ 187 പേര്‍ മരിക്കുകയും 2513 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2181 അപകടങ്ങളാണ് റൂറലില്‍ ഉണ്ടായത്. 194 പേര്‍ മരിക്കുകയും 2509 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
”ബസുകളുടെ മത്സരയോട്ടം കുറയ്ക്കാൻ ട്രാഫിക് പൊലീസ് കര്‍ശന പരിശോധനയാണ് നടത്തുന്നത്. ഇത്തരം ബസുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും” എ.ജെ ജോണ്‍സണ്‍, അസി.കമ്മിഷണര്‍ ട്രാഫിക് സൗത്ത്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.