തിരുവനന്തപുരം : രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധം അക്രമാസക്തമായതിന് നിയമനടപടി. തിരുവനന്തപുരത്ത് 40 പേർക്കെതിരെയും കോഴിക്കോട്ട് 300 പേർക്കെതിരെയും കേസെടുത്തു. പോലീസിനെ ആക്രമിച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനും ആണ് കേസെടുത്തത്.
തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ രാജ്ഭവന് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പ്രവർത്തകർക്കെതിരെ പോലീസിനെ ആക്രമിച്ചതിന് കേസെടുത്തു. 10 യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകർക്കും കണ്ടാലറിയാവുന്ന 30 പേർക്കുമെതിരെയാണ് കേസ്.
കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയ ഡിസിസി പ്രസിഡന്റ് പ്രവീൺകുമാർ ഉൾപ്പെടെ 300 പേർക്കെതിരെയാണ് കേസ്. റെയില്‍വേയുടെ മുതല്‍ നശിപ്പിച്ചതിനും അതിക്രമിച്ചു കയറി പൊലീസുകാരനെ ആക്രമിച്ചതിനുമാണ് കേസ്. മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ റെയില്‍വേ എസ്ഐക്ക് പരിക്കേറ്റ സംഭവത്തില്‍ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധം ശക്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. തുടർന്നുള്ള സമരപരിപാടികൾ യുഡിഎഫ് തീരുമാനിക്കും. 27ന് കോൺഗ്രസിന്റെ നേതൃത്വത്തിൽ രാജ്ഭവൻ മാർച്ചും നടക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.