വായനയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടിക്കാലം മുതൽ നാം കേൾക്കാറുണ്ട്. ചിലർ നേരംപോക്കിനു വേണ്ടി വായിക്കുന്നവർ ആണെങ്കിൽ ചിലർ കാര്യമായി തന്നെ വായനയ്ക്ക് സമയം നീക്കുന്നവരാണ്. ചെറുപ്പത്തിൽ തന്നെ വായനയിലേക്ക് നീങ്ങുന്നവരെക്കുറിച്ചുള്ള ഒരു പഠനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മാനസികോല്ലാസത്തിനായി കുട്ടിക്കാലം മുതൽക്കേ വായിക്കുന്നവർ പിൽക്കാലത്ത് വൈജ്ഞാനിക പരീക്ഷകളിൽ മികച്ച പ്രകടനം കാഴ്ച വെക്കുമെന്നാണ് പഠനം പറയുന്നത്. കൗമാരക്കാലം എത്തുമ്പോഴേക്കും ഇവരുടെ മാനസികാരോഗ്യം മികച്ച രീതിയിൽ ആകുമെന്നും പഠനത്തിൽ പറയുന്നു.
സൈക്കോളജിക്കൽ മെഡിസിൻ എന്ന ജേണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കേംബ്രിജ്, വാർവിക്ക്, ഫുഡാൻ സർവകലാശാലകളിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. 10,234 പേരിൽ നിന്നു ശേഖരിച്ച വിവരങ്ങൾ ആധാരമാക്കിയാണ് വിലയിരുത്തലിൽ എത്തിയത്. ആഴ്ചയിൽ പന്ത്രണ്ട് മണിക്കൂറിൽ കൂടുതൽ വായിക്കുന്നവരുടെ മസ്തിഷ്കഘടനയിൽ മെച്ചപ്പെട്ട മാറ്റം കണ്ടുവെന്നും പഠനത്തിൽ പറയുന്നു.
ചെറുപ്പം മുതലേ വായനയെ സന്തോഷത്തോടെ സമീപിച്ച കുട്ടികൾ കൗമാരത്തിൽ എത്തിയപ്പോൾ അവരുടെ ഭാഷയിലും ഓർമശക്തിയിലും വാക്ചാതുരിയിലും അക്കാദമിക് തലങ്ങളിലും പോസിറ്റീവായ മാറ്റങ്ങൾ കണ്ടുവെന്നാണ് പഠനം പറയുന്നത്. ഇക്കൂട്ടരിൽ വിഷാദം, സമ്മർദം തുടങ്ങിയ മാനസിക പ്രശ്നങ്ങൾ കുറവായിരുന്നെന്നും മാനസികാരോഗ്യം മറ്റുള്ളവരെ അപേക്ഷിച്ച് മികച്ച രീതിയിലായിരുന്നെന്നും പഠനം വ്യക്തമാക്കി. മാത്രവുമല്ല അക്രമോത്സുകത, അനുസരണ ഇല്ലാതിരിക്കൽ തുടങ്ങിയവ ഇവരിൽ കുറവായിരുന്നെന്നും കണ്ടെത്തി.
വായന മാനസികോല്ലാസം നൽകുക മാത്രമല്ല ചിന്തയേയും സർഗാക്തമകതയേയും ഉദ്ദീപിപ്പിക്കുകയും സമ്മർദം കുറയ്ക്കുകയും ചെയ്യും കുട്ടികളുടെ വളർച്ചയിൽ പോസിറ്റീവായ പല മാറ്റങ്ങൾക്കും വായന കാരണമാകുന്നുണ്ട് . വായന കുട്ടികളുടെ മസ്തിഷ്ക ഘടനയെയും വൈജ്ഞാനികശേഷിയെയും മാനസികാരോഗ്യത്തെയും മെച്ചപ്പെടുത്തും. മസ്തിഷ്ക വികാസം നടക്കുന്ന പ്രായത്തിൽ വായനയ്ക്ക് കൂടുതൽ സമയം കണ്ടെത്തുന്നത് മസ്തിഷ്കത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നതിനൊപ്പം മാനസികാരോഗ്യം മെച്ചപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ തന്നെ കുട്ടികൾക്ക് വായനയുടെ പ്രാധാന്യം പകർന്നുനൽകാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.