കോടഞ്ചേരി: കാർഷിക വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികൾ മലയോര മേഖലയിലെ കർഷകർക്ക് വലിയ ഭീഷണിയാണ്. കാട്ടുപന്നി ശല്യം മൂലം പൊറുതിമുട്ടിയ കോടഞ്ചേരി മേഖലയിലെ കർഷകർക്ക് ആശ്വാസമേകി തെലങ്കാനയിൽ നിന്നുള്ള ഒരുകൂട്ടം ഷൂട്ടർമാർ. കഴിഞ്ഞ 3 ദിവസമായി കൃഷി നശിപ്പിക്കുകയായിരുന്ന 10 കാട്ടുപന്നികളെയാണ് ഇവർ കൊന്നൊടുക്കിയത്.
ഇവയെ വെടിവയ്ക്കാൻ അനുമതിയുണ്ടെങ്കിലും ലൈസൻസുള്ള പ്രൊഫഷണൽ ഷൂട്ടർമാർ കേരളത്തിൽ ആവശ്യത്തിനില്ല. ഇതിന് പരിഹാരമായാണ് കോഴിക്കോട് കോടഞ്ചേരി ഗ്രാമപ്പഞ്ചായത്ത് തെലങ്കാനയിൽ നിന്നുള്ള വിദഗ്ധ സംഘത്തെയെത്തിച്ചത്. നവാബ് ഷഫാക് അലിഖാൻ, പെർവാർ സന്താജി, അസ്കർ അലിഖാൻ എന്നിവരാണ് ശനിയാഴ്ച വൈകുന്നേരത്തോടെ കോടഞ്ചേരിയിലെത്തിയത്. അന്ന് രാത്രി തന്നെ സംഘം ദൗത്യം ആരംഭിച്ചു. ആദ്യ ദിവസം 4 കാട്ടുപന്നികളെ വെടിവച്ചു കൊന്നു.
ജനപങ്കാളിത്തത്തോടെ കാട്ടുപന്നിശല്യം അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് കോടഞ്ചേരി പഞ്ചായത്ത്. തെലങ്കാനയിലെ എൻജിഒയുടെ സഹകരണത്തോടെയാണ് ഇവരെ കൊണ്ടുവന്നത്. കൊന്നൊടുക്കിയ പന്നികളെ കുഴിയെടുത്ത് ശാസ്ത്രീയമായി സംസ്കരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.