കോഴിക്കോട്: സംസ്ഥാനത്ത് മണൽവാരൽ ഉടൻ പുനരാരംഭിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. ഇതിനായി 32 നദികളിൽ മണൽ ഓഡിറ്റിങ് നടത്തി.
എട്ട് ജില്ലകളിലാണ് ഖനന കേന്ദ്രങ്ങൾ കണ്ടെത്തിയത്. മലപ്പുറത്തിന് ആദ്യ അനുമതി നൽകുമെന്നും കടലുണ്ടി, ചാലിയാർ നദികളിലെ ഖനനം മാർച്ച് അവസാനത്തോടെ നടത്തുമെന്നും മന്ത്രി അറിയിച്ചു. എട്ടു ജില്ലകളില്‍നിന്ന് ഒന്നേമുക്കാല്‍ കോടിയോളം മെട്രിക്‌ടണ്‍ മണല്‍ ഖനനം ചെയ്യാമെന്നാണു സാന്‍ഡ് ഓഡിറ്റിങ്ങിൽ കണ്ടെത്തിയിട്ടുണ്ട്. കൊല്ലം, തൃശൂർ, മലപ്പുറം, പാലക്കാട്, കണ്ണൂർ, കാസർകോട്, പത്തനംതിട്ട, എറണാകുളം ജില്ലകളാണ് ഖനനത്തിന് സാധ്യതയുള്ള നദികൾ. മലപ്പുറം ജില്ലയിൽ ഭാരതപ്പുഴ, കടലുണ്ടി, ചാലിയാർ നദികളിലെ മണല്‍വാരല്‍ മാർച്ചിൽ ആരംഭിക്കും. 200 കോടിയാണ് പ്രതീക്ഷിക്കുന്ന വരുമാനം. കോഴിക്കോട്, ഇടുക്കി, കോട്ടയം ജില്ലകളിലെ നദികളില്‍ മണല്‍വാരലിനു സാധ്യതയില്ലെന്നും മന്ത്രി വ്യക്‌തമാക്കി.
ജില്ലാതല സമിതിക്കു കീഴില്‍ ഓരോ നദിയുമായും ബന്ധപ്പെട്ട് തദ്ദേശസ്‌ഥാപന അധ്യക്ഷന്‍ ചെയര്‍മാനായുള്ള കടവ് കമ്മിറ്റികള്‍ക്കാണ് മണല്‍ വാരി ലേലംചെയ്യാനുള്ള ചുമതല. കലക്‌ടര്‍ അധ്യക്ഷനാകുന്ന ജില്ലാതല സമിതികളില്‍ പരിസ്‌ഥിതി-തൊഴിലാളി സംഘടനാ പ്രതിനിധികള്‍, തദ്ദേശസ്‌ഥാപന പ്രതിനിധികള്‍ എന്നിവര്‍ അംഗങ്ങളാകും. നദികളുടെ സംരക്ഷണത്തിനൊപ്പം സംസ്‌ഥാനത്തെ മണല്‍ക്ഷാമത്തിനും ഒരു പരിധിവരെ മണല്‍വാരല്‍ പരിഹാരമാകുമെന്ന് മന്ത്രി പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.