കോഴിക്കോട് : നന്മണ്ട സബ് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസിന്റെ പരിധിയിലുള്ള എല്ലാ സ്‌കൂൾ വാഹനങ്ങളും ഈ മാസം 29-ന് മുമ്പ് പരിശോധനയ്ക്ക് ഹാജരാക്കി ഫിറ്റ്‌നസ് ഉറപ്പാക്കണമെന്ന് നന്മണ്ട ജോ: ആര്‍.ടി. ഒ പി.രാജേഷ് അറിയിച്ചു.
ഫിറ്റ്നസ് ഇല്ലാത്ത സ്കൂൾ വാഹനങ്ങൾ കുട്ടികളെ കയറ്റാൻ അനുവദിക്കില്ല. 30ന് മുമ്പ് എല്ലാ സ്കൂൾ വാഹനങ്ങളുടെയും ഫിറ്റ്നസ് ഉറപ്പാക്കണമെന്ന ട്രാൻസ്പോർട്ട് കമ്മിഷണറുടെ നിർദേശപ്രകാരമാണിത്.
പുതിയ അധ്യയന വർഷത്തിനു മുന്നോടിയായി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ മികച്ച യാത്രാ ക്രമീകരണങ്ങളാണ് ഇത്തവണ ഒരുക്കുന്നത്. ഓരോ സ്‌കൂളിലെയും വിദ്യാർഥികളുടെ പേരും അവർ സഞ്ചരിക്കുന്ന വാഹനങ്ങളുടെ വിവരങ്ങളും പോലീസിന് കൈമാറാൻ പ്രധാനാധ്യാപകർക്ക് നിർദേശം നൽകി. ഓരോ സ്കൂൾ വാഹനത്തിലും റൂട്ട് ഓഫീസറായി ഒരു അധ്യാപകനെ/അനധ്യാപകനെ നിയമിക്കാനും നിർദേശിച്ചിട്ടുണ്ട്. സ്‌കൂൾ തുറക്കുന്നതിന് മുമ്പ് വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തി യന്ത്രക്ഷമത ഉറപ്പാക്കി മോട്ടോർ വാഹനവകുപ്പ് നടത്തുന്ന പരിശോധനാ ക്യാമ്പുകളിൽ ഹാജരാക്കി പരിശോധനാ സ്റ്റിക്കർ പതിക്കണം.
വാഹനത്തിൽ ഡ്രൈവർമാരെ തിരഞ്ഞെടുക്കുന്നതിനും കർശന നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്. അമിതവേഗത, മദ്യപാനം തുടങ്ങിയ കുറ്റങ്ങൾക്ക് ഡ്രൈവർക്കെതിരെ കുറ്റപത്രം പാടില്ല.എംവിഡി സംഘടിപ്പിക്കുന്ന ബോധവത്കരണ ക്ലാസിൽ നിർബന്ധമായും പങ്കെടുക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളുടെ മുന്നിലും പിന്നിലും എജ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ വാഹനം എന്ന് വ്യക്തമായി പ്രദർശിപ്പിക്കണം. സ്കൂൾ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളിൽ ‘ഓൺ സ്കൂൾ ഡ്യൂട്ടി’ എന്ന ബോർഡ് പ്രദർശിപ്പിക്കണം. സ്‌കൂൾ പരിസരത്ത് 30 കിലോമീറ്ററും മറ്റ് റോഡുകളിൽ 50 കിലോമീറ്ററുമാണ് വേഗപരിധി നിശ്ചയിച്ചിരിക്കുന്നത്. വാഹനത്തിൽ സ്പീഡ് ഗവർണറും ജിപിഎസ് സംവിധാനവും സ്ഥാപിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.