കോഴിക്കോട്: പുതിയ അധ്യയന വർഷത്തിലേക്ക് അടുക്കുമ്പോൾ കുട്ടികളെ വരവേൽക്കാൻ ജില്ലയിലെ സ്കൂളുകൾ ഒരുങ്ങി. സ്കൂളും പരിസരവും ശുചീകരിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ശുചിമുറികൾ, അടുക്കളകൾ, കുടിവെള്ള സ്രോതസ്സുകൾ എന്നിവയിൽ പ്രത്യേക ശ്രദ്ധയോടെയാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. കൂടാതെ, കെട്ടിടങ്ങളുടെ നവീകരണവും പെയിന്റിംഗും നടക്കുന്നു. സ്കൂളുകളിലേക്കുള്ള റോഡ് മുതൽ സ്കൂളുകൾ വരെയുള്ള കാമ്പസ് മുഴുവൻ ശുചീകരിക്കുകയാണ്. ജലപരിശോധന, ആരോഗ്യ പരിശോധന, ഡ്രൈവർമാരുടെ ശാരീരിക ക്ഷമത, വാഹനങ്ങളുടെ സാങ്കേതിക യോഗ്യത എന്നിവയും ഉറപ്പാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് പാഠപുസ്തക വിതരണത്തിൽ കോഴിക്കോട് ജില്ലയാണ് മുന്നിൽ. പാഠപുസ്തക വിതരണത്തിന്റെ 93 ശതമാനവും പൂർത്തിയായി. മുപ്പത് ലക്ഷം പുസ്തകങ്ങളുടെ വിതരണം 31ന് പൂർത്തിയാകും. കുടുംബശ്രീ മുഖേനയാണ് പുസ്തകങ്ങൾ അതത് സ്കൂൾ സൊസൈറ്റികളിൽ എത്തിക്കുന്നത്. ജില്ലയിലെ 333 സൊസൈറ്റികളിൽ നിന്ന് സ്കൂളുകൾ നേരിട്ട് പുസ്തകങ്ങൾ ശേഖരിക്കുന്നുണ്ട്. യൂണിഫോം വിതരണവും പൂർത്തിയായി.
ജില്ലയിലെ മുഴുവൻ അധ്യാപകർക്കും പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച അധ്യാപക പരിശീലനങ്ങൾ മേയ് 16 മുതൽ 20 വരെ ഒരു സ്പെൽ പൂർത്തിയാക്കി രണ്ടാം സ്പെല്ലിന് തുടക്കമിട്ടു. മേയ് രണ്ടിന് തന്നെ വിവിധ ക്ലാസുകളിലേക്കുള്ള പ്രമോഷൻ പൂർത്തിയായി. കൂടാതെ ‘എന്റെ കുട്ടി പൊതുവിദ്യാലയത്തില് പഠിക്കും’, ‘അധ്യാപകർ വീടുകളിലേക്ക്’ എന്നീ പ്രചാരണ പ്രവർത്തനങ്ങളും ജില്ലയിൽ സജീവമാണ്. 17 ഉപജില്ലാതലങ്ങളിലും മൂന്ന് വിദ്യാഭ്യാസ ജില്ലകളിലും പ്രധാന അധ്യാപക യോഗങ്ങൾ പൂർത്തിയായി. ഒരുക്കങ്ങൾ വിലയിരുത്തുന്നതിനുള്ള ജില്ലാതല പിടിഎ യോഗങ്ങളും പുരോഗമിക്കുകയാണ്. സ്റ്റാഫ് മീറ്റിംഗുകളോടും എസ്ആർജി മീറ്റിംഗുകളോടും ചേർന്ന് അക്കാദമിക് മാസ്റ്റർ പ്ലാനും മറ്റ് മൈക്രോ ലെവൽ ആസൂത്രണവും നടത്തി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.