കോഴിക്കോട് : പന്തീരാങ്കാവ് സ്വദേശി ഹർഷിനയുടെ പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിലെ നാല് പ്രതികൾക്കും നോട്ടീസ് നൽകി. മെഡിക്കൽ നെഗ്‌ലിജൻസ് പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ മഞ്ചേരി മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ രമേശന്‍ സി കെ, കോട്ടയം സ്വകാര്യ ആശുപത്രിയിലെ ഡോ ഷഹന എം, കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ എം സി എച്ചിലെ നഴ്‌സുമാരായ രഹന, മഞ്ജു കെ ജി എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്. ഏഴു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാനാണ് നിർദേശം.
വെള്ളിയാഴ്ചയാണ് അന്വേഷണ സംഘം പുതുക്കിയ പ്രതിപ്പട്ടിക കുന്ദമംഗലം കോടതിയില്‍ സമര്‍പ്പിച്ചത്. 2017 നവംബറിലായിരുന്നു ഹർഷിനയുടെ ശസ്ത്രക്രിയ. ഹര്‍ഷിനയുടെ പരാതി പ്രകാരം നേരത്തെ പ്രതി ചേര്‍ത്തിരുന്ന മെഡിക്കല്‍ കോളേജ് ഐ എം സി എച് മുന്‍ സുപ്രണ്ട്, യൂണിറ്റ് മേധാവിമാരായിരുന്ന രണ്ടു ഡോക്ടര്‍മാര്‍ എന്നിവരെ സംഭവത്തില്‍ പങ്കില്ലെന്ന് കണ്ട് പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
മെഡിക്കല്‍ നെഗ്ലിജെന്‍സ് ആക്‌ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. നാലുപേര്‍ക്കും സംഭവിച്ച അബദ്ധം മൂലമാണ് ഹര്‍ഷിനയുടെ വയറ്റില്‍ കത്രികകുടുങ്ങിയതെന്നാണ് പൊലീസ് കണ്ടെത്തിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.