കോഴിക്കോട്: ബസ് ഓടിക്കാൻ ഡ്രൈവർ ഇല്ലാത്തതിനാൽ കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തേക്കുള്ള കെഎസ്ആർടിസി ബൈപാസ് റൈഡർ സർവീസുകൾ മുടങ്ങി.
ഇത് യാത്രക്കാരെ പെരുവഴിയിലാക്കി. ഞായറാഴ്ച 10 സർവിസുകളാണ് മുടങ്ങിയത്. രണ്ടാഴ്ച മുമ്പ് വരെ ടിക്കറ്റ് ബുക്ക് ചെയ്തവർക്കാണ് അവസാന നിമിഷം യാത്ര റദ്ദാക്കേണ്ടി വന്നത്. യാത്രക്കാരിൽ ചിലർ എക്സ്പ്രസ്, ഡീലക്സ് ബസുകളിൽ യാത്രതിരിച്ചു. ഇവരിൽ ഭൂരിഭാഗവും സ്വകാര്യ സർവീസുകളെയും ട്രെയിനുകളെയും ആശ്രയിച്ചു.
ഞായറാഴ്ച രാവിലെ 6.30ന് എസി ലോ ഫ്ലോർ ബസ് വിട്ടശേഷം 12.30നാണ് അടുത്ത ട്രിപ് പുറപ്പെട്ടത്. ഉച്ചയ്ക്കുശേഷവും അഞ്ചു ട്രിപ്പുകൾ മുടങ്ങി. പരിശീലനം ലഭിച്ച ഡ്രൈവർ-കം-കണ്ടക്ടർമാർ ഞായറാഴ്ചകളിൽ അപൂർവമായി മാത്രമേ ഡ്യൂട്ടിയിൽ എത്താറുള്ളൂ എന്നതാണ് പ്രശ്നം. തിരുവനന്തപുരത്തേക്കുള്ള നിശ്ചിത സമയം 10 മണിക്കൂറാണ് എന്നാൽ ഗതാഗതക്കുരുക്ക് കാരണം ഇത് 15 മണിക്കൂറായി നീളും.
ഏതാനും മണിക്കൂറുകൾ വിശ്രമിച്ച ശേഷം ബസ് തിരികെയും ഓടിക്കണം. ഇത് അപകടസാധ്യത വർധിപ്പിക്കുമെന്നതിനാൽ ഒരു ഡ്രൈവർ മാത്രമായി വാഹനം ഓടിക്കാൻ കഴിയില്ലെന്ന് ജീവനക്കാർ അറിയിക്കുകയായിരുന്നു.
കണ്ടക്ടർമാരും ബസും സജ്ജമായിരുന്നെങ്കിലും ഡ്രൈവർമാരില്ലാത്തതിനാൽ സർവീസ് നിർത്തിയെന്നാണ് ഓപ്പറേറ്റിങ് വിഭാഗത്തിൻ്റെ വിശദീകരണം. ആവശ്യത്തിന് ജീവനക്കാരില്ലാതെ കോഴിക്കോട്-തിരുവനന്തപുരം ബൈപാസ് റൈഡർ സർവീസ് നടപ്പാക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം.
നേരത്തെ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് 12 എസി ലോ ഫ്ലോർ സർവീസ് ഉണ്ടായിരുന്നു. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാതെ ഇത് 24 ആയി ഉയർത്തിയതാണ് പ്രതിസന്ധിക്ക് കാരണം. അതേസമയം ലോ ഫ്ലോർ ബസ് ഡ്രൈവർ കം കണ്ടക്ടർ സർവീസിൽ പരിശീലനം നേടിയ പലരെയും മറ്റു ജില്ലകളിലേക്ക് മാറ്റിയതും തിരിച്ചടിയായി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.