കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവം നടക്കുന്ന ജനുവരി മൂന്ന് മുതൽ ഏഴ് വരെ കോഴിക്കോട് കോർപ്പറേഷന്റെ കീഴിലുള്ള എല്ലാ സ്‌കൂളുകൾക്കും അവധിയായിരിക്കുമെന്ന് കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു. കോർപറേഷൻ പരിധിയിലെ എല്ലാ ഹയർസെക്കൻഡറി സ്‌കൂളുകൾക്കും വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളുകൾക്കും അവധിയായിരിക്കുമെന്ന് ഹയർസെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്‌ടറും വിഎച്ച്‌എസ്‌സി അസിസ്റ്റന്റ് ഡയറക്‌ടറും അറിയിച്ചു.
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാന സ്കൂൾ കലോത്സവ രംഗം ഉണരുകയാണ്. കേരള സ്കൂൾ കലോത്സവത്തിന് ഇത്തവണ കോഴിക്കോട് നഗരം വേദിയാകുമ്പോൾ ജില്ലയിലെ വിവിധ വകുപ്പുകൾ വിപുലമായ സൗകര്യങ്ങൾ ഒരുക്കുമെന്ന് ജില്ലാ കലക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്നവർക്ക് ആരോഗ്യകാര്യത്തിൽ ഒരു ടെൻഷനും വേണ്ട. കാരണം എല്ലാ വേദികളിലും ആരോഗ്യവകുപ്പ് മെഡിക്കൽ ടീമിനെ ഒരുക്കും. ആംബുലൻസുകൾ ഒരു കോൾ അകലെയാണ്. മൊബൈൽ മെഡിക്കൽ യൂണിറ്റ് സൗകര്യങ്ങളുള്ള ആംബുലൻസുകൾ മറ്റൊരു പ്രത്യേകതയാണ്. ആരോഗ്യവകുപ്പ്, കോഴിക്കോട് മെഡിക്കൽ കോളേജ്, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലെ മെഡിക്കൽ സംഘങ്ങൾ കലാകാരന്മാരെയും കാണികളെയും നിരന്തരം നിരീക്ഷിക്കും. ഒരു ടീമിന് ഒരു ഡോക്ടറെങ്കിലും ഉണ്ടായിരിക്കും. ഒരു നഴ്‌സിംഗ് ഓഫീസറും ഒരു നഴ്‌സിംഗ് അസിസ്റ്റന്റും അടങ്ങുന്നതാണ് ടീം.
പ്രധാന വേദിയായ വിക്രം മൈതാനിയിൽ ഒന്നിലധികം മെഡിക്കൽ ടീമുകൾ സജ്ജമാണ്. കൂടാതെ എല്ലാ വേദികളിലും മെഡിക്കൽ ടീമിനെ നിരീക്ഷിക്കാനും ഉപദേശിക്കാനും പൊതുജനാരോഗ്യ വകുപ്പ് പ്രവർത്തിക്കും. ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, പബ്ലിക് റിലേഷൻ ഓഫീസർ എന്നിവരടങ്ങുന്ന സംഘം എല്ലാ വേദികളിലും ഉണ്ടാകും. അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാനുള്ള മരുന്നുകളും പ്രഥമ ശുശ്രൂഷാ സൗകര്യങ്ങളുമായി ആരോഗ്യവകുപ്പ് കലോത്സവ നഗരിയിൽ സാന്നിധ്യം അറിയിക്കും.
കല മാമാങ്കത്തിനെത്തുന്നവർക്ക് കുടിവെള്ളക്ഷാമം ഉണ്ടാകില്ലെന്ന് ഉറപ്പ്. ഇതിനായി വിപുലമായ സജ്ജീകരണങ്ങളാണ് വേദികളിലും പരിസരങ്ങളിലും ജലവിഭവ വകുപ്പ് ഒരുക്കുന്നത്. എല്ലാ വേദികളിലും കുടിവെള്ള സൗകര്യം ഒരുക്കും. കലാകാരന്മാർക്ക് ഭക്ഷണം ഒരുക്കുന്നതിനായി 5000 ലിറ്ററിന്റെ മൂന്ന് ടാങ്കുകൾ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ സ്ഥാപിക്കും. കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങൾക്കും ടാങ്കറുകളിൽ വെള്ളം എത്തിക്കും.
കലോത്സവ നഗരിയിലെ എല്ലാ വേദികളിലും സുരക്ഷ ഒരുക്കാൻ അഗ്നിശമനസേനയും ഉണ്ടാകും. കലോത്സവ നഗരിയുടെ പ്രധാന വേദിയായ വിക്രം മൈതാനിയിൽ രണ്ട് യൂണിറ്റ് അഗ്നിശമന വാഹനങ്ങൾ വിന്യസിക്കും. നാല് പ്രധാന വേദികളിലും അഗ്നിശമന യൂണിറ്റുകൾ ഉണ്ടായിരിക്കും. എക്സിബിഷൻ ഹാൾ, കാന്റീന് എന്നിവിടങ്ങളിൽ ഫയർഫോഴ്സ് പ്രത്യേക സുരക്ഷയും ഒരുക്കും. കൂടാതെ സുരക്ഷയ്ക്കായി രണ്ട് ഫയർമാൻമാരെയും സിവിൽ ഡിഫൻസ് വോളന്റിയർമാരെയും എല്ലാ വേദികളിലും വിന്യസിക്കും.
കലോത്സവ രാവുകൾ പ്രകാശിപ്പിക്കാൻ കെ.എസ്.ഇ.ബി. മത്സരങ്ങൾ നടക്കുന്ന എല്ലാ വേദികളിലും തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കും. വേദികളിലും പരിസര പ്രദേശങ്ങളിലും ദീപാലങ്കാരമൊരുക്കുന്നതിനൊപ്പം കലോത്സവ നഗരിക്കടുത്ത് കെഎസ്ഇബിയുടെ സ്റ്റാളും ഒരുക്കിയിട്ടുണ്ട്. കെഎസ്ഇബിയുടെ വിവിധ പദ്ധതികൾ, സേവനങ്ങൾ, കെഎസ്ഇബിയുടെ സുരക്ഷ എന്നിവയെക്കുറിച്ച് ജനങ്ങളെ അറിയിക്കുന്നതിനായി ഒരു സ്റ്റാൾ ഒരുക്കിയിട്ടുണ്ട്.
കലോത്സവം നടക്കുന്ന വേദികളുടെയും സ്റ്റാളുകളുടെയും ശക്തിയും സുരക്ഷയും ഉറപ്പാക്കാൻ പൊതുമരാമത്ത് വകുപ്പും രംഗത്തിറങ്ങും. കലോത്സവ മൈതാനങ്ങളിലെ കുണ്ടും കുഴിയും മൂടും. വേദിയിലേക്കുള്ള റോഡിന്റെ ഗുണനിലവാരവും പൊതുമരാമത്ത് വകുപ്പ് ഉറപ്പാക്കും.
കേരള സ്കൂൾ കലോത്സവം പൂർണമായും ഹരിത ചട്ടത്തിന് കീഴിലായിരിക്കും നടക്കുക. ശുചിത്വ മിഷനാണ് ഇതിന് നേതൃത്വം നൽകുന്നത്. ഇതിനായി ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി രൂപീകരിച്ചു എന്നു മാത്രമല്ല, 1000 കുട്ടികളെ ഗ്രീൻ ബ്രിഗേഡുകളായി പരിശീലിപ്പിച്ചിട്ടുണ്ട്. സെന്റ് ജോസഫ്സ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, ബിഇഎം ജിഎച്ച്എസ്എസ്, ജിജിഎച്ച്എസ്എസ് നടക്കാവ് എന്നിവിടങ്ങളിലായി മൂന്നു ബാച്ചുകളിലായാണ് ബ്രിഗേഡുകൾക്കായി ക്യാമ്പ് സംഘടിപ്പിച്ചത്.
കലോത്സവം പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ ആയിരിക്കുമെന്ന് അവർ ഉറപ്പാക്കും. ശുചിത്വമിഷൻ ഉദ്യോഗസ്ഥർ ഇവർക്ക് നിർദേശങ്ങൾ നൽകും. കുപ്പിവെള്ളം ഒഴിവാക്കാൻ പാലക്കാട്ടുനിന്ന് ഇറക്കുമതി ചെയ്ത മൺപാത്രങ്ങൾ കലോത്സവനഗരിയിൽ എത്തിയിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.