കോഴിക്കോട് : താനൂരിൽ ദുരന്തമുണ്ടാക്കിയ അറ്റ്ലാന്റിക് ബോട്ടിന്റെ ഉടമ താനൂർ സ്വദേശി നാസറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ കോഴിക്കോട് ബീച്ചിൽ നിന്നാണ് പരപ്പനങ്ങാടി സിഐയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്. കോഴിക്കോട് എലത്തൂർ ഭാഗത്ത് ഒളിച്ചിരുന്ന ശേഷം പോലീസ് പിന്തുടരുന്നുണ്ടെന്നറിഞ്ഞ് ബീച്ചിലെ ആകാശവാണിക്ക് സമീപത്തേക്ക് മാറുകയായിരുന്നു.
മനഃപൂർവമല്ലാത്ത നരഹത്യക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ബോട്ടിലെ ജീവനക്കാർക്കായി അന്വേഷണം പുരോഗമിക്കുകയാണ്. ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് അറസ്റ്റിലേക്ക് നയിച്ചത്. സംഭവത്തിന് ശേഷം ഇയാളുടെ രണ്ട് ഫോണുകളും സ്വിച്ച് ഓഫ് ആയിരുന്നു. ഇതിനിടയിൽ ഒരു സിം പ്രവർത്തിച്ചതിനെ തുടർന്നാണ് നീക്കം മനസ്സിലായത്. മലപ്പുറം, കോഴിക്കോട് പോലീസിന്റെ നേതൃത്വത്തിൽ തിരച്ചിൽ ഊര്‍ജിതമാക്കിയിരുന്നു.
ഇന്നലെ എറണാകുളത്ത് വാഹന പരിശോധനയ്ക്കിടെ നാസറിന്റെ കാർ പിടികൂടിയിരുന്നു. നാസറിന്റെ സഹോദരൻ സലാം, അയൽവാസി മുഹമ്മദ് ഷാഫി എന്നിവരും വാഹനത്തിലുണ്ടായിരുന്നു. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരിൽ നിന്ന് നാസറിന്റെ മൊബൈൽ ഫോണും പിടിച്ചെടുത്തു. കൊച്ചിയിൽ അഭിഭാഷകനെ കാണാനെത്തിയപ്പോഴാണ് ഇവര്‍ പൊലീസ് വലയിലായത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.