താമരശ്ശേരി ചുരത്തിലെ കുരുക്കിന് ബദലായി ലക്കിടി മുതൽ അടിവാരം വരെയുള്ള റോപ്പ് വേ 2025ൽ യാഥാർഥ്യമാകുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. അത് ലക്ഷ്യമിട്ട് പദ്ധതി ആസൂത്രണം ചെയ്യാൻ ആലോചിക്കുന്നതായി തിരുവനന്തപുരത്ത് ചേർന്ന എംഎൽഎമാരുടെയും വിവിധ സംഘടനകളുടെയും വകുപ്പുകളുടെയും പ്രതിനിധികളുടെയും യോഗത്തിൽ മന്ത്രി പറഞ്ഞു.
പദ്ധതി വേഗത്തിലാക്കാൻ വനം മന്ത്രി, വനം വകുപ്പ് ഉദ്യോഗസ്ഥർ, ടൂറിസം, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരുമായി യോഗം വിളിക്കാനും തീരുമാനിച്ചു. വയനാട് ചേംബർ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തിലുള്ള വെസ്റ്റേൺ ഘട്ട് ലിമിറ്റഡ് എന്ന കമ്പനിയാണ് അടിവാരം മുതൽ ലക്കിടി വരെ 3.7 കിലോമീറ്റർ റോപ്പ് വേ നിർമിക്കുന്നത്. 40 കേബിൾ കാറുകൾ ഉണ്ടാകും. 150 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
പദ്ധതിക്കായി അടിവാരത്ത് പത്തേക്കർ സ്ഥലവും ലക്കിടിയിൽ ഒന്നേമുക്കാൽ ഏക്കർ സ്ഥലവും വാങ്ങി. വിശദപദ്ധതിരേഖയും നേരത്തെ സമർപ്പിച്ചിരുന്നു. പദ്ധതി കടന്നുപോകുന്ന പ്രദേശത്തെ ഭൂമിയുടെ തരംമാറ്റം ഉൾപ്പെടെയുള്ള നടപടികൾ ഇനിയും സ്വീകരിക്കാനുണ്ട്. ഇതിനുള്ള നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണ്.
പദ്ധതി യാഥാർഥ്യമാകുന്നതോടെ വയനാട്, കോഴിക്കോട് ജില്ലകളുടെ ടൂറിസം സാധ്യതകൾ വർധിക്കും. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റോപ്പ് വേ ആയിരിക്കും ഇത്. ചുരത്തിലൂടെയുള്ള യാത്രയുടെ നിലവിലെ പ്രശ്നത്തിനും പരിഹാരമാകും.
യോഗത്തില്‍ എം.എല്‍.എ.മാരായ ടി. സിദ്ദിഖ്, ലിന്റോ ജോസഫ്, വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ജോണി പാറ്റാനി, ഒ.എ. വീരേന്ദ്രകുമാര്‍, ബേബി നിരപ്പത്ത് തുടങ്ങിയവർ പങ്കെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.