ഇടുക്കി: മൂന്നാർ കുണ്ടള പുതുകടിക്ക് സമീപം മണ്ണിടിഞ്ഞ് ട്രാവലറുടെ മുകളിലേക്ക് വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വട്ടവട റോഡിന് അരകിലോമീറ്റര്‍ താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട് അശോകപുരം സ്വദേശി രൂപേഷാണ് (40) മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് കോഴിക്കോട്ടുനിന്നുള്ള രൂപേഷ് അടക്കമുള്ള 11 അംഗ സംഘം സഞ്ചരിച്ച ട്രാവലർ ടോപ് സ്റ്റേഷൻ സന്ദർശിച്ച് മടങ്ങുമ്പോഴായിരുന്നു അപകടം. മണ്ണിടിച്ചിലിൽ നൂറടി താഴ്ചയിലേക്ക് ട്രാവലർ മറിയുകയായിരുന്നു.
ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ 750 മീറ്റർ താഴെ ഒലിച്ചുപോയ ബസ് കണ്ടെത്തി. കനത്ത മഴ പെയ്യുന്നതിനാല്‍ രക്ഷ പ്രവര്‍ത്തനം ദുഷ്ക്കരമായിരുന്നു. ഇന്നലെ വൈകിട്ട് നടത്തിയ തെരച്ചിലില്‍ റോഡില്‍ നിന്നും 750 മീറ്ററോളം മാറി, പൂര്‍ണ്ണമായും തകര്‍ന്ന നിലയില്‍ വാഹനം കണ്ടെത്തി. എന്നാല്‍, രൂപേഷിനെ കണ്ടെത്താനായില്ല.
പ്രതികൂല കാലാവസ്ഥയും വന്യമൃഗങ്ങളുടെ സാന്നിധ്യവും കണക്കിലെടുത്ത് ഇന്നലെ വൈകിട്ട് നിർത്തിവച്ച തിരച്ചിൽ ഇന്ന് രാവിലെ ഏഴു മണിയോടെ പുനരാരംഭിച്ചു. വെള്ളം ഒഴുകി പോയ മേഖലയില്‍, റോഡിന് താഴ്ഭാഗത്തായി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മണ്ണില്‍ പുതഞ്ഞ നിലയിലാണ് മൃതദേഹം ലഭിച്ചത്.
ശനിയാഴ്ച വൈകീട്ട് 3.30ഓടെയാണ് ടോപ് സ്റ്റേഷനും കുണ്ടള അണക്കെട്ടിനും ഇടയിലുള്ള ഭാഗത്ത് ഉരുൾപൊട്ടലുണ്ടായത്. വടകരയിൽ നിന്ന് രണ്ട് വാഹനങ്ങളടങ്ങുന്ന സംഘം ടോപ് സ്റ്റേഷൻ സന്ദർശിച്ച് ഡാം കാണാൻ വരികയായിരുന്നു. പൊടുന്നനെ രണ്ട് പാറകളും മണ്ണും റോഡിലേക്ക് വീണു. എതിരെ വന്ന മിനിബസ് ചെളിയിൽ പുതഞ്ഞു. അപകടം മനസ്സിലാക്കിയ ഡ്രൈവർ നികേഷ് യാത്രക്കാരോട് ഉടൻ ഇറങ്ങാൻ ആവശ്യപ്പെട്ടു. അവർ ഇറങ്ങി. കാണാതായ രൂപേഷാണ് പലരെയും താഴെയിറക്കാൻ സഹായിച്ചത്. ഇതിനിടെ പിന്നിലെ വാഹനം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. അപ്പോഴാണ് മുകളിൽ നിന്ന് ചെളിയും വെള്ളവും കൂറ്റൻ പാറകളും ഒഴുകി വന്നത്. ആ സമയം ഡ്രൈവറും രൂപേഷും കൂടി വാഹനം തള്ളുകയായിരുന്നു. ഡ്രൈവർ ഓടി രക്ഷപ്പെട്ടു. വാഹനം കൊക്കയിലേക്ക് മറിഞ്ഞു. പിന്നീടാണ് രൂപേഷിനെ കാണാതായത്.
രണ്ട് വാഹനങ്ങളിലായാണ് വിനോദസഞ്ചാരികൾ മൂന്നാറിലെത്തിയത്. മുൻപിൽ പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. മണ്ണിടിച്ചിലിനെ തുടർന്ന് മേഖലയിൽ വാഹനഗതാഗതം പൂർണമായും തടസ്സപ്പെട്ടു. കനത്ത മഴയെ തുടർന്ന് പ്രദേശത്ത് ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി.
കഴിഞ്ഞ കാലവര്‍ഷത്തില്‍ പുതുക്കടിയില്‍ രണ്ട് തവണ ഉരുള്‍പൊട്ടല്‍ ഉണ്ടായിരുന്നു. മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് ജില്ല ഭരണകൂടം ഇതുവഴിയുള്ള യാത്ര നിരോധിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.