കോഴിക്കോട്: വനംവകുപ്പ് കക്കയം ഇക്കോ ടൂറിസം കേന്ദ്രം ഒരാഴ്ചക്കകം തുറക്കും. സ്ഥലത്ത് കൂടുതൽ വാച്ചർമാരെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം 21 മുതൽ കേന്ദ്രം അടച്ചിട്ടിരിക്കുകയാണ്. ഡാം സൈറ്റിലെത്തിയ വിനോദസഞ്ചാരികളായ യുവതിയെയും മകളെയും കാട്ടുപോത്ത് ആക്രമിച്ചതിനെ തുടർന്നാണ് വനം വകുപ്പ് ഇക്കോ ടൂറിസം കേന്ദ്രവും കെഎസ്ഇബിയുടെ ഹൈഡല്‍ ടൂറിസം കേന്ദ്രവും അടച്ചിടാൻ തീരുമാനിച്ചത്.
വനംവകുപ്പും കെഎസ്ഇബിയും സംയുക്തമായാണ് ഇവിടെ ടൂറിസം കേന്ദ്രങ്ങൾ നടത്തുന്നത്. വനംവകുപ്പും കെഎസ്ഇബി ഹൈഡൽ ടൂറിസവും സംയുക്തമായി വിനോദസഞ്ചാരികളിൽ നിന്ന് 60 രൂപ പ്രവേശന ഫീസായി ഈടാക്കുന്നുണ്ട്. വാഹന പാർക്കിങ് ഫീസ്, ക്യാമറ എന്നിവയ്ക്കും ഫീസ് ഈടാക്കുന്നുണ്ട്. ഹൈഡൽ ടൂറിസത്തിൻ്റെ ഭാഗമായി ബോട്ടിങ്ങിന് ഒരാൾക്ക് 250 രൂപയാണ് ഈടാക്കുന്നത്.
കിട്ടുന്ന വരുമാനത്തിൻ്റെ ചെറിയൊരു ഭാഗം ചെലവഴിച്ചാൽ മികച്ച സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാനാകുമെന്ന് നാട്ടുകാർ പറയുന്നു. ഡാം സൈറ്റ് റോഡിന് താഴെ താമസിക്കുന്നവരാണ് വന്യമൃഗങ്ങളുടെ ശല്യം കൂടുതലും നേരിടുന്നത്. വനംവകുപ്പിൻ്റെ നിർദേശങ്ങൾ പാലിക്കാത്ത വിനോദസഞ്ചാരികളുടെ പെരുമാറ്റവും പ്രതികൂല സാഹചര്യം സൃഷ്ടിക്കുന്നുണ്ട്.
മൃഗങ്ങൾക്ക് തീറ്റ കൊടുക്കുന്നതും ഭക്ഷണാവശിഷ്ടങ്ങൾ വനത്തിലേക്ക് വലിച്ചെറിയുന്നതും വിനോദസഞ്ചാരത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിലേക്ക് മൃഗങ്ങളെ ആകർഷിക്കുന്നതായി വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.