കുന്ദമംഗലം: വ്യാപാരികളെ കബളിപ്പിച്ച് പണം തട്ടുന്ന സംഘങ്ങളെയും കടകള്‍ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തുന്ന മോഷ്ടാക്കളെയും പിടികൂടാൻ പോലീസ് നടപടി ശക്തമാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.
കടയിൽ സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന എത്തി വ്യാപാരികളെ കബളിപ്പിച്ച് പണം തട്ടുന്നവർ അനുദിനം വർധിച്ചുവരികയാണ്. ബുധനാഴ്ച രാവിലെ ഐഐഎം ഗേറ്റിന് സമീപമുള്ള ശ്രീ മൂകാംബിക മെറ്റൽസിൽ കടയുടമ കമലയെ കബളിപ്പിച്ച് 2000 രൂപ തട്ടിയെടുത്തതാണ് അവസാന സംഭവം. കടയിൽ നിന്ന് സാധനങ്ങൾ ഓര്‍ഡര്‍ ചെയ്ത് ഗൂഗിൾ പേ ഉപയോഗിച്ച് പണം ഒരുമിച്ച് നൽകാമെന്നും പറഞ്ഞാണ് ഇയാൾ പണം വാങ്ങിമുങ്ങിയത്.
ഇത് സംബന്ധിച്ച് കടയുടമ കുന്ദമംഗലം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
പ്രസിഡന്റ് എം. ബാബുമോന്‍ അധ്യക്ഷത വഹിച്ചു. പി. ജയശങ്കര്‍, എന്‍. വിനോദ് കുമാര്‍, സുനില്‍ കണ്ണോറ, എം.പി. മൂസ, ടി. സജീവ്, ടി.വി. ഹാരിസ്, ടി.സി. സുമോദ്, യു.പി. ഹസ്സന്‍ കോയ എന്നിവര്‍ സംസാരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.