ചെറൂപ്പ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ദുരവസ്ഥക്കെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു. കോഴിക്കോട് ജില്ലാ കളക്ടറും ജില്ലാ മെഡിക്കൽ ഓഫീസറും 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
നാല് ഡോക്ടർമാരുടെ സഹായത്തോടെ മുഴുവൻ സമയവും പ്രവർത്തിച്ചിരുന്ന ആശുപത്രി ഇപ്പോൾ ഉച്ചയോടെ അടച്ചിടും. കോഴിക്കോട് മെഡിക്കൽ കോളേജിന്റെ യൂണിറ്റായാണ് ചെറൂപ്പ പ്രാഥമികാരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെയും ജില്ലാ മെഡിക്കൽ ഓഫീസറുടെയും ചുമതലയിലാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്. മാസങ്ങൾക്ക് മുമ്പ് വരെ പ്രസവ ശസ്ത്രക്രിയ നടന്ന സ്ഥലമാണിത്. മാവൂർ കോഴിക്കോട് റോഡിൽ ആറേക്കർ സ്ഥലത്താണ് ആശുപത്രി പ്രവർത്തിക്കുന്നത്. ആശുപത്രിക്ക് കെട്ടിടങ്ങളുണ്ട്.
മാവൂർ, ചാത്തമംഗലം, പെരുവയൽ പഞ്ചായത്തുകളിലെയും മലപ്പുറം ജില്ലയുടെ അതിർത്തി പ്രദേശങ്ങളിലെയും ആളുകളാണ് ആശുപത്രിയിൽ എത്തുന്നത്. മാവൂർ പഞ്ചായത്തിൽ മറ്റൊരു പ്രാഥമികാരോഗ്യ കേന്ദ്രവുമില്ല. എം.പി.യും എം. എൽ.എ.യും ആശുപത്രിക്ക് നൽകിയ വാഹനങ്ങൾ മെഡിക്കൽ കോളേജാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.
അധികൃതരുടെ അവഗണനയിൽ പ്രതിഷേധിച്ച് ചെറൂപ്പ ആശുപത്രിയിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് രണ്ടാം ദിവസവും ഉപരോധിച്ചു. ഭരണസമിതി അംഗങ്ങളുടെയും സർവകക്ഷികളുടെയും നേതൃത്വത്തിലായിരുന്നു രണ്ടാം ദിവസത്തെ ഉപരോധം. സമരക്കാരുടെ കണ്ണുവെട്ടിച്ച് ജീവനക്കാരിൽ ചിലർ ഒപി ടിക്കറ്റ് നൽകാൻ ശ്രമിച്ചതും വാക്കേറ്റവുമുണ്ടായി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.