മുക്കം: ഇരുവഴിഞ്ഞി വൈശ്യം പുറംകടലിൽ പാലത്തിനായുള്ള കാത്തിരിപ്പ് നീളുന്നു. കാരശ്ശേരി പഞ്ചായത്തിനെയും മുക്കം നഗരസഭയെയും ബന്ധിപ്പിക്കുന്ന പാലം നിർമാണത്തിന് മൂന്നുതവണ തുക അനുവദിച്ച് പ്രവൃത്തി ഉദ്ഘാടനം ആഘോഷമായി നടത്തിയെങ്കിലും പാലം ഇപ്പോഴും മരീചികയാണ്.
20 വർഷം മുമ്പ് കാരശ്ശേരി പഞ്ചായത്ത് തൂക്കുപാലം നിർമിക്കാൻ മൂന്ന് ലക്ഷവും കോൺക്രീറ്റ് പാലത്തിന് 2016ൽ രണ്ട് കോടിയും അനുവദിച്ചെങ്കിലും നടപ്പായില്ല. തുടർന്ന് ജോർജ് എം.തോമസ് എം.എൽ.എ ആയിരുന്നപ്പോൾ ആസ്തി വികസന ഫണ്ടിൽ നിന്ന് തൂക്കുപാലത്തിന് 1.34 കോടി അനുവദിച്ച് 2021 ഫെബ്രുവരി 16ന് പ്രവൃത്തി ഉദ്ഘാടനം ചെയ്തു.
പൊതുമേഖലാ സ്ഥാപനമായ സിൽക്കിനാണ് കരാർ. എന്നിരുന്നാലും, പദ്ധതി സ്വപ്നമായി തുടർന്നു. കടവിലേക്ക് നാലര മീറ്റർ വീതിയിൽ റോഡുണ്ട്. കോൺക്രീറ്റ് പാലം വന്നാൽ അപ്രോച്ച് റോഡിനായി സ്ഥലം നൽകാൻ ഭൂവുടമകൾ തയ്യാറാണ്. പാലം വന്നാൽ കാരശ്ശേരി പഞ്ചായത്തിലെ ചിപ്പാൻ കുഴി, വൈശ്യം പുറം, നാഗേരികുന്ന് ഭാഗത്തെയും മുക്കം നഗരസഭയിലെ കച്ചേരി, ആറ്റുപുറം, കുറ്റിപ്പാല, മാമ്ബറ്റ പ്രദേശങ്ങളില്‍ എത്താൻ എളുപ്പമാകും. ഇപ്പോൾ കിലോമീറ്ററുകൾ താണ്ടേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
മുക്കം നഗരത്തിന്റെ തിരക്കില്ലാതെ കോഴിക്കോട് മെഡിക്കൽ കോളജ്, കരിപ്പൂർ വിമാനത്താവളം, എം.എ.എം.ഒ, കെ.എം.സി.ടി എന്നിവിടങ്ങളിലേക്കുള്ള പ്രധാന റോഡിലെത്താൻ ബൈപാസ് എന്ന നിലയിലും ഇത് ഉപയോഗപ്രദമാകും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.