കോഴിക്കോട്: കഴിഞ്ഞ മാസം താമരശ്ശേരി ടൗണിലെ റന ഗോൾഡ് ജ്വല്ലറിയുടെ ചുമർ തുരന്ന് മോഷണം നടത്തിയ കേസിലെ മുഖ്യപ്രതി പിടിയിൽ. പൂനൂർ പാലം തലക്കല്‍ നവാഫ് ( 27) ആണ് പിടിയിലായത്. ഇന്ന് പുലർച്ചെ ഇയാള്‍ താമസിക്കുന്ന താമരശ്ശേരി പള്ളിപ്പുറം വാടക ക്വാർട്ടേഴ്സില്‍ നിന്നും കോഴിക്കോട് റൂറല്‍ എസ് പി ഡോ. അരവിന്ദ് സുകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അറസ്റ്റ് ചെയ്തത്.
ജ്വല്ലറിയുടെ ചുമർ തുരന്ന് ഉള്ളില്‍ കയറിയ കവർച്ചാ സംഘം സി സി ടി വി സ്പ്രേ പെയ്ന്റ് അടിച്ച് മറച്ച ശേഷം ലോക്കർ മുറിച്ച് 45 പവനോളം സ്വർണാഭരണങ്ങള്‍ കവരുകയായിരുന്നു. നാല് മണിക്കൂറോളം ജ്വല്ലറിക്കുള്ളില്‍ ചെലവഴിച്ചാണ് പ്രതികള്‍ കവർച്ച നടത്തിയത് . താമരശ്ശേരി മുതല്‍ കോഴിക്കോട്, കൊണ്ടോട്ടി വരെ നൂറോളം സി സി ടി വി ക്യാമറകള്‍ പോലീസ് പരിശോധിച്ചെങ്കിലും പ്രതികളെക്കുറിച്ച് സൂചന കിട്ടിയില്ല.
തുടർന്ന് താമരശ്ശേരിയില്‍ തന്നെയുള്ള മുൻ കുറ്റവാളികളെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് നവാഫിന്റെ കുടുംബം താമരശ്ശേരിയില്‍ വാടകയ്ക്ക് താമസിക്കുന്നതായി പോലിസിന് വിവരം കിട്ടിയത്. അന്വേഷണത്തിനിടെ റന ഗോള്‍ഡില്‍ നിന്ന് കവർച്ച ചെയ്ത 157 ഗ്രാമോളം സ്വർണം പ്രതിയുടെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെടുത്തു. 2020ല്‍ താമരശ്ശേരിയിലെ ഒരു കടയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷിച്ചതിനു നവാഫ് ഒരു മാസം ജയിലില്‍ കിടന്നിരുന്നു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.