മുക്കം: കാരശേരി പഞ്ചായത്തിലെ ചുണ്ടത്തും പൊയിലില്‍ പുതിയ ക്വാറിയുമായി ബന്ധപ്പെട്ട് നടക്കുന്ന പബ്ലിക് ഹിയറിംഗുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന ഭരണ സമിതി യോഗത്തില്‍ അജണ്ട മാറ്റിവയ്ക്കാനുള്ള പഞ്ചായത്ത് പ്രസിഡന്റ് സുനിത രാജന്റെ നീക്കം പരാജയപ്പെട്ടു. പ്രതിപക്ഷത്തെ ഇടത് മെമ്ബർമാർക്കൊപ്പം ഭരണപക്ഷത്തെ കോണ്‍ഗ്രസ് മെമ്ബർമാരും ചർച്ചക്ക് തുടക്കമിട്ടതോടെ പ്രസിഡന്റിന് ഇത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടി വന്നു. ഭരണ സമിതി യോഗത്തില്‍ ഭൂരിഭാഗം സിപിഎം മെമ്ബർമാരും കോണ്‍ഗ്രസ് മെമ്ബർമാരും അജണ്ട മാറ്റിവയ്ക്കാനുള്ള തീരുമാനത്തിന് എതിരായിരിന്നു.
ഇതോടെയാണ് പ്രധാനപ്പെട്ട തീരുമാനങ്ങളെടുത്തത്. 16ന് ഉച്ചയ്ക്ക് രണ്ടിന് സ്പെഷ്യല്‍ ഗ്രാമസഭ ചേരാനും 17 ന് പ്രത്യേക ഭരണ സമിതി യോഗം ചേരാനും തീരുമാനമെടുത്തു. ബയോഡൈവേഴ്സിറ്റി ബോർഡ് പഠിച്ച് റിപ്പോർട്ട് നല്‍കുന്നതിനും തീരുമാനമെടുത്തു. ഈ തീരുമാനങ്ങളെല്ലാം ക്രോഡീകരിച്ച് 20ന് നടക്കുന്ന പബ്ലിക് ഹിയറിംഗില്‍ അവതരിപ്പിക്കും.
സിപിഎം മെമ്ബർമാരായ കെ. ശിവദാസൻ, കെ.കെ. നൗഷാദ്, ഇ.പി. അജിത്കുമാർ, സിജി സിബി, കെ.പി. ഷാജി എന്നിവരും കോണ്‍ഗ്രസ് അംഗങ്ങളായ കുഞ്ഞാലി മമ്ബാട്ട്, വി.പി. സ്മിത, സത്യൻ മുണ്ടയില്‍, മുസ്ലിം ലീഗ് മെമ്ബർ ആമിന എടത്തില്‍, വെല്‍ഫെയർ പാർട്ടി അംഗം ഷാഹിന തുടങ്ങിയവർ ചർച്ചയില്‍ പങ്കെടുത്തു.
ഭരണ സമിതി യോഗം പല ഘട്ടങ്ങളിലും ബഹളത്തില്‍ മുങ്ങുകയും ചെയ്തിരുന്നു. അതേ സമയം ക്വാറിവിഷയത്തില് കോണ്‍ഗ്രസ് അംഗങ്ങള്‍ അജണ്ട മാറ്റിവയ്ക്കുന്നതിനെതിരേ നിലപാടെടുത്തതോടെ ഈ വിഷയത്തില്‍ യുഡി എഫിലെ ഭിന്നതയും പുറത്തായി. ഭരണ സമിതിക്ക് കൂട്ടായ തീരുമാനമെടുക്കാനാവാത്തത് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടതിന് ഉദാഹരണമാണന്ന് ഇടത് മുന്നണി ആരോപിച്ചു.
അതേ സമയം സിപിഎമ്മിലെ ഒരംഗം മറ്റ് മെമ്ബർമാരുടെ നിലപാടിന് വിരുദ്ധമായി നിലപാട് സ്വീകരിച്ചത് ഇടത് മുന്നണിയിലെ നയവ്യതിയാനമാണ് സൂചിപ്പിക്കുന്നതെന്ന് യുഡിഎഫ് ആരോപിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.