കൽപറ്റ: വയനാട് ചുരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുമ്പോഴും പരിഹാരത്തിനുള്ള മാർഗങ്ങൾ കടലാസിൽ മാത്രം. ചുരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിൽ ഫെബ്രുവരി 22ന് വയനാട്, കോഴിക്കോട് കലക്ടർമാർ നടത്തിയ ചര്‍ച്ചയില്‍ ലക്കിടിയിലും അടിവാരയിലും ക്രെയിൻ സംവിധാനം ഒരുക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാൻ തീരുമാനിച്ചിരുന്നു. അവധി ദിവസങ്ങളിലുൾപ്പെടെ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ ചുരത്തിൽ സ്ഥിരമായി പൊലീസിനെ വിന്യസിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. നാലുമാസം പിന്നിട്ടിട്ടും പ്രഖ്യാപനങ്ങളൊന്നും നടപ്പാക്കാത്തതിനാൽ കുരുക്ക് നാൾക്കുനാൾ രൂക്ഷമാകുകയാണ്. അവധി ദിവസങ്ങളിൽ രാവിലെ മുതൽ രാത്രി വരെ വലിയ വാഹനങ്ങൾ നിയന്ത്രിക്കാനുള്ള തീരുമാനവും എങ്ങുമെത്തിയില്ല.
അവധി ദിവസങ്ങളിൽ ചുരം കടക്കാൻ പലപ്പോഴും മണിക്കൂറുകളെടുക്കും. വേനൽക്കാലമായതിനാൽ മിക്ക ദിവസങ്ങളിലും ചുരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. ഇപ്പോള്‍ പ്രധാനമായും ശനി, ഞായര്‍ ദിവസങ്ങളിലാണ് കൂടുതല്‍. അവധി ദിവസങ്ങളില്‍ വിനോദസഞ്ചാരത്തിനും മറ്റുമെത്തുന്നവരുടെ വാഹനങ്ങള്‍ അധികരിക്കുന്നതാണ് കാരണം. വലിയ വാഹനങ്ങളുടെ പെരുപ്പമാണ് ഇതിന് കാരണം. 25 ടണ്ണിൽ കൂടുതൽ ഭാരമുള്ള വാഹനങ്ങൾ ചുരത്തിൽ നിരോധിച്ചിട്ടുണ്ടെങ്കിലും ആരും ഗൗനിക്കുന്നില്ല.
തിരക്കുള്ള സമയങ്ങളിൽ ചെറുവാഹനങ്ങൾ വഴിമാറി മുന്നിലുള്ള വാഹനങ്ങളെ മറികടക്കുന്നത് പ്രശ്നം രൂക്ഷമാക്കുന്നു. ഒരേ ദിശയിൽ വരിവരിയായി വാഹനങ്ങൾ പോകുന്നതിനുപകരം ചിലർ മാത്രം ലൈൻ കടന്ന് എതിർദിശയിൽ പോകുന്നതാണ് പ്രധാന പ്രശ്നം. ഇതോടെ എതിർദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് മുന്നോട്ടുപോകാൻ കഴിയുന്നില്ല. കൂടാതെ, ആംബുലൻസുകൾ ഉൾപ്പെടെയുള്ള അടിയന്തര വാഹനങ്ങൾക്ക് ഇത് റോഡ് തടസ്സം സൃഷ്ടിക്കുന്നു. ഗുരുതരാവസ്ഥയിലുള്ള രോഗികളെ കോഴിക്കോട് മെഡിക്കൽ കോളജിലേക്കും മറ്റ് ആശുപത്രികളിലേക്കും കൊണ്ടുപോകാനുള്ള ഏക മാർഗം ചുരം മാത്രമാണ്.
ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോൾ വഴി തെറ്റരുതെന്ന് മോട്ടോർ വാഹന വകുപ്പും പൊലീസും പലതവണ നിർദേശം നൽകിയിരുന്നു. ചിലർ ഈ ഉപദേശം അവഗണിക്കുകയും അത് ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.
ചുരത്തിൽ വലിയ വാഹനങ്ങൾ തകരാറാകുന്നത് ഗതാഗതക്കുരുക്കിന് മറ്റൊരു കാരണമാണ്. ഇത്തരത്തില്‍ കേടായ വാഹനങ്ങൾ നീക്കം ചെയ്യാൻ ക്രെയിൻ നൽകുമെന്നായിരുന്നു പ്രഖ്യാപനം. വലിയ ചരക്ക് ലോറികൾ ചുരത്തിൽ കുടുങ്ങിക്കിടക്കുന്നത് നിത്യസംഭവമാണ്. അവധി ദിവസങ്ങളിൽ ഇരുവശത്തേക്കും കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ട നിരയാണ് ചുരത്തിലെ സ്ഥിരം കാഴ്ച. അടിവാരം ഔട്ട് പോസ്റ്റിലെ പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും പലപ്പോഴും കുരുക്ക് ഒഴിവാക്കാറുണ്ട്. ഒമ്പതാം വളവിന് മുകളിലെ ചുരം വ്യൂ പോയിന്റിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും പതിവ് കാഴ്ചയാണ്. വയനാട്ടിലെ ചില ക്വാറികൾ പൂട്ടിയതോടെ മറ്റു ജില്ലകളിൽ നിന്ന് ക്വാറി ഉൽപന്നങ്ങൾ കൊണ്ടുവരുന്ന ടിപ്പർ ലോറികളുടെ എണ്ണം ഇപ്പോൾ വളരെ കൂടുതലാണ്. ചുരത്തിലേക്കുള്ള ബദൽ പാത വർഷങ്ങളായി മുറവിളി കൂട്ടിയിട്ടും ചുരത്തിനപ്പുറം ആരും ശ്രദ്ധിക്കുന്നില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.