ഉള്ളിയേരി : വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെ അസഭ്യം പറയുകയും വീടിന്റെ പിൻഭാഗത്തുള്ള വിറകുപുരയ്ക്ക് തീയിടുകയും വരാന്തയിലെ മേശയും കസേരയും സ്റ്റൂളും അടിച്ച് പൊട്ടിച്ച് കിണറ്റിലിടുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. ഉള്ളിയേരി പുതുവയൽക്കുനി ഫായിസിനെയാണ് (25) മലപ്പുറം അരിക്കോട് ലോഡ്ജിൽ ഒളിവില്‍ താമസിക്കവേ അത്തോളി പോലീസ് അറസ്റ്റുചെയ്തത്.
ഇക്കഴിഞ്ഞ മാർച്ച് പത്തിനാണ് കേസിനാസ്പദമായ സംഭവം. തെരുവത്ത് കടവില്‍ യൂസുഫിന്റെ വീട്ടിലാണ് പ്രതി അതിക്രമം കാട്ടിയത്. യൂസഫിന്റെ സുഹൃത്തായ ഓട്ടോ ഡ്രൈവറുമായി ഫായിസ് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഓട്ടോറിക്ഷ ഓടിക്കുമ്ബോള്‍ പൊടി പാറിയെന്നാരോപിച്ചായിരുന്നു തര്‍ക്കം.
ഇതില്‍ യൂസുഫ് ഇടപെട്ടതില്‍ പ്രകോപിതനായാണ് ഫായിസ് വീട് ആക്രമിച്ചെന്നാണ് പരാതി. കൃത്യം നടത്തിയ ശേഷം ഇയാള്‍ ഒളിവില്‍പോയി. അത്തോളി സി.ഐ പി. ജിതേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെയടിസ്ഥാനത്തില്‍ എസ്.ഐമാരായ ആര്. രാജീവ്, കെ.പി. ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വ്യാഴാഴ്ച രാത്രി 11.30ഓടെ ലോഡ്ജിലെത്തി പിടികൂടുകയായിരുന്നു.
സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഒ. ഷിബു, കെ.എം. അനീസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഫായിസിനെതിരെ നേരത്തെയും അത്തോളി പൊലീസില്‍ പരാതികള്‍ ലഭിച്ചിരുന്നു. പ്രതിയെ അതിക്രമം കാണിച്ച വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇയാളെ പേരാമ്പ്ര കോടതി റിമാൻഡ് ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.