കോഴിക്കോട് : ബസ് ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ മൂലം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പൂർണ ഗർഭിണിയായ യുവതി സുരക്ഷിതമായി പ്രസവിച്ചു. കഴിഞ്ഞ ദിവസമാണ് പൂർണ്ണ ഗർഭിണിയായ കാരശേരി സ്വദേശി മുഹമ്മദ് ആരിഫിന്റെ ഭാര്യ റംസീനയും മൂത്തമകനും രണ്ട് സഹോദരിമാരും കട്ടാങ്ങലിൽ നിന്ന് മുക്കം കോഴിക്കോട് റൂട്ടിലോടുന്ന രേവതി ബസിൽ കയറിയത്.
നേരത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസ തേടിയ റംസീനയെ അടുത്ത മാസം പ്രസവത്തിനായി പ്രവേശിപ്പിക്കാൻ നിർദേശിച്ചെങ്കിലും ബുധനാഴ്ച രാത്രി പ്രസവവേദന അനുഭവപ്പെട്ട റംസീന വ്യാഴാഴ്ച രാവിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്നു.
മറ്റു വാഹനങ്ങളിൽ പോകാൻ പണമില്ലാത്തതിനാൽ ബസിലായിരുന്നു യാത്ര. കുന്നമംഗലത്ത് എത്തിയപ്പോഴേക്കും റംസീനയ്ക്ക് അസഹനീയമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സഹയാത്രികർ ബസ് ഡ്രൈവറെ വിവരമറിയിക്കുകയായിരുന്നു.
സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ ബസ് തൊഴിലാളികൾ പിന്നീട് ബസ് നിർത്താതെ റംസീനയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തി പത്തു മിനിറ്റിനകം റംസീന ഒരു ആൺകുഞ്ഞിന് ജന്മം നൽകി.
ബസ് ഡ്രൈവർ നൗഫൽ, കണ്ടക്ടർ അക്ഷയ്, ജീവനക്കാരൻ രാഹുൽ എന്നിവർ ചേര്‍ന്ന് നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രശംസിച്ച് നിരവധി പേരാണ് എത്തിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.