കോഴിക്കോട് : റോഡ് നവീകരിച്ച് വാഹനങ്ങളുടെ എണ്ണവും വർധിച്ചിട്ടും പാലക്കാടി ജങ്ഷൻ മാത്രം മാറിയില്ല. ചാത്തമംഗലം പഞ്ചായത്തിലെ പാലക്കാടി ജങ്ഷനിലാണ് വാഹനത്തിരക്ക് ദിനംപ്രതി വർധിക്കുന്നത്. ഒപ്പം അപകടകരവും. എന്നാൽ ഈ ഗതാഗതം നിയന്ത്രിക്കാൻ ജംക്‌ഷനിൽ യാതൊരു സംവിധാനവുമില്ല.
ഇതോടൊപ്പം വാഹനങ്ങളുടെ കാഴ്ച മറയ്ക്കുന്ന ട്രാൻസ്ഫോമറുകളും അനധികൃത ബോർഡുകളുമുണ്ട്. ജങ്ഷനിലെ റോഡരികിലെ കെഎസ്ഇബിയുടെ ട്രാൻസ്ഫോമറുകൾ വാഹനങ്ങൾക്ക് വൻ ഭീഷണിയാണ്. ഇതുമൂലം ഏരിമല ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ തൊട്ടുമുൻപിൽ എത്തിയാൽ മാത്രമേ കട്ടാങ്ങൽ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ കാണാനാകൂ. റോഡരികിലെ അനധികൃത ബോർഡുകൾ നീക്കം ചെയ്യാൻ ഉത്തരവിട്ടിട്ടും നീക്കം ചെയ്യാൻ നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.
കട്ടാങ്ങൽ മുതൽ മാവൂർ വരെയുള്ള റോഡും ചാത്തമംഗലം മുതൽ എരിമല വരെയുള്ള റോഡും കടന്നുപോകുന്ന ക്രോസ് ജംക്‌ഷനാണിത്. ചാത്തമംഗലത്ത് നിന്നും എരിമലയിൽ നിന്നും ജംഗ്ഷനിലേക്ക് കുത്തനെയുള്ള ഇറക്കമാണ് ഉള്ളത്. മാത്രമല്ല, ദേശീയപാതയ്ക്ക് സമാനമായി രണ്ട് റോഡുകളും അടുത്തിടെ വീതികൂട്ടി നവീകരിച്ചിരുന്നു. അതിനാൽ ഇരുവശത്തുനിന്നും അതിവേഗത്തിലാണ് വാഹനങ്ങൾ ജംക്‌ഷനിലെത്തുന്നത്.
നേരത്തെ ഇവിടെ ഇരുവശങ്ങളിലും ഹമ്പുകൾ സ്ഥാപിച്ചിരുന്നു. റോഡ് നവീകരണത്തോടെ ഹമ്പുകൾ നീക്കം ചെയ്തിട്ടുണ്ട്. കുന്ദമംഗലം, ചാത്തമംഗലം ഭാഗങ്ങളിൽ നിന്ന് എംവിആർ കാൻസർ സെന്ററിലേക്കും കൂളിമാട് അരീക്കോട് ഭാഗങ്ങളിലേക്കും എളുപ്പത്തിൽ എത്തിച്ചേരാവുന്ന റോഡാണിത്. അതുകൊണ്ടുതന്നെ വാഹനഗതാഗതം മുമ്പെങ്ങുമില്ലാത്തവിധം വർധിച്ചു. ഈ സാഹചര്യത്തിൽ പാലക്കാടി ജങ്ഷനിൽ അപകടഭീഷണി ഒഴിവാക്കാൻ അടിയന്തരമായി സിഗ്നൽ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.