കോഴിക്കോട് : മലയോരമേഖലയുടെ ഉത്സവമായ മലബാർ റിവർ ഫെസ്റ്റിവലിന് ഇനി ദിവസങ്ങൾ മാത്രം. ചാലിപ്പുഴയുടെയും ഇരുവഞ്ഞിപ്പുഴയുടെയും ഒഴുക്കിനെ കീറിമുറിച്ച് വിസ്മയം തീർക്കാൻ കയാക്കിങ് സംഘങ്ങൾ എത്തിത്തുടങ്ങി. ഒമ്പതാമത് അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംഗിനുള്ള ഒരുക്കങ്ങൾ പൂർത്തിയാവുന്നുണ്ട്. ചാലിപ്പുഴയുടെയും, ഇരുവഞ്ഞിപ്പുഴയുടെയും ഓളപ്പരപ്പിൽ തുഴയെറിഞ്ഞുള്ള സാഹസിക പ്രകടനങ്ങൾ ഓഗസ്റ്റ് 4, 5,6 തീയതികളിൽ ആരംഭിക്കും.
കഴിഞ്ഞവർഷം അറുപതിലേറെ താരങ്ങൾ മാറ്റുരച്ച മത്സരത്തിൽ ഇക്കുറി കൂടുതൽ വിദേശതാരങ്ങൾ എത്തിച്ചേരും. ഉത്തരാഖണ്ഡിലെ ഋക്ഷികേശ് നിന്നുള്ള താരങ്ങളാണ് കൂടുതൽ എത്തിച്ചേർന്നിട്ടുള്ളത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ താരങ്ങളും എത്തിച്ചേരും.
സഞ്ചാരികളുടെ ഇഷ്ട ഉല്ലാസ കേന്ദ്രങ്ങളായ ഇരുവഞ്ഞി, ചാലിപ്പുഴ നദികളിലെ സാഹസിക അഭ്യാസങ്ങൾ കാണാനാണ് വിനോദസഞ്ചാരികൾ കോടഞ്ചേരിയിലെത്തുന്നത്. നാളെ മുതൽ മലയോരത്ത് പുഴയുത്സവത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
ഫെസ്റ്റിവലിന്റെ ഭാഗമായി ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും നടക്കുന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിംഗ് ചാമ്ബ്യൻഷിപ്പിന് മുന്നോടിയായി ഓമശ്ശേരി റൊയാഡ് ഫാം ഹൗസില്‍ നാളെ മഡ് ഫുട്ബോള്‍ ടൂര്‍ണമെന്റും, കോടഞ്ചേരിയില്‍ നിന്നും പുല്ലൂരാംപാറയിലേക്ക് ക്രോസ് കണ്ട്രി മത്സരവും നടക്കും. ജൂലൈ 30ന് കോഴിക്കോട്ടുനിന്നും കല്‍പ്പറ്റയില്‍ നിന്നും അരീക്കോട്നിന്നും പുലിക്കയത്തേക്ക് സൈക്ലിംഗ് ടൂറും, കോടഞ്ചേരിയില്‍ ട്രിലത്തോണ്‍ മത്സരവും സംഘടിപ്പിക്കും. തുഷാരഗിരിയില്‍ നിന്ന് കക്കാടംപൊയിലിലേക്ക് മഴനടത്തവും ഉണ്ടാകും.
31 മുതല്‍ ആഗസ്റ്റ് 6 വരെ ചിത്രകാരൻ കെ.ആര് ബാബുവിന്റെ നേതൃത്വത്തില്‍ തിരുവമ്ബാടി തമ്ബലമണ്ണയില് ചിത്രപ്രദര്‍ശനവും നടക്കും. ആഗസ്റ്റ് രണ്ടിനും മൂന്നിനും പൂവാറംതോട് നിന്നും കക്കാടംപൊയിലിലേക്ക് ഓഫ് റോഡ് എക്സ്പഡീഷനും നടക്കും. ആഗസ്റ്റ് മൂന്നിന് പൂവാറംതോട് പട്ടംപറത്തല്‍ മത്സരവുമുണ്ടാവും. സംസ്ഥാന ടൂറിസം വകുപ്പും സംസ്ഥാന അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും ഇന്ത്യൻ കനോയിങ് ആൻഡ് കയാക്കിങ് അസോസിയേഷനും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും, ജില്ലാ പഞ്ചായത്തും, തിരുവമ്പാടി, കോടഞ്ചേരി പഞ്ചായത്തുകളും സംയുക്തമായാണ് മലബാർ റിവർ ഫെസ്റ്റിവൽ രാജ്യാന്തര കയാക്കിങ് മേള സംഘടിപ്പിക്കുന്നത്. ടൂറിസം സാദ്ധ്യതകളുടെ വികസനം ലക്ഷ്യമിട്ടാണ് കയാക്കിംഗ് മത്സരങ്ങള്‍ നടത്തുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.