കരിപ്പൂർ വിമാനത്താവളം വഴി കടത്തുവാൻ ശ്രമിച്ച ഒന്നേകാൽ കോടി രൂപ വില മതിക്കുന്ന രണ്ടു കിലോഗ്രാമോളം സ്വർണം രണ്ടു വ്യത്യസ്ത കേസുകളിലായി പിടികൂടി. കോഴിക്കോട് കസ്റ്റംസ് പ്രിവൻറ്റീവ് ഡിവിഷൻ ഉദ്യോഗസ്ഥരാണ് ജിദ്ദയിൽനിന്നും എത്തിയ രണ്ടു യാത്രക്കാരിൽനിന്നും സ്വർണം പിടികൂടിയത്.
ജിദ്ദയില്‍നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ വന്ന മലപ്പുറം സ്വദേശി വടക്കേക്കര സയ്യിദിൽ (24) നിന്നും 1095 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതം അടങ്ങിയ നാലു ക്യാപ്സൂളുകളും സ്‌പൈസ് ജെറ്റ് എയർലൈൻസ് വിമാനത്തിൽ വന്ന മുക്കം സ്വദേശിയായ മുണ്ടയിൽ ഇർഷാദിൽ (25) നിന്നും 1165 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതമടങ്ങിയ നാലു ക്യാപ്സൂളുകളുമാണ് പിടിച്ചെടുത്തത്. രണ്ട് പേരും സ്വര്‍ണ മിശ്രിതം ക്യാപ്സ്യൂള്‍ രൂപത്തില്‍ മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.
മിശ്രിതത്തിൽ നിന്നും സ്വർണം വേർതിരിച്ചെടുത്ത ശേഷം യാത്രക്കാരുടെ അറസ്റ്റും മറ്റു തുടർ നടപടികളും സ്വീകരിക്കുന്നതാണ്. ഡെപ്യൂട്ടി കമ്മിഷണർ ജെ ആനന്ദകുമാർ, സൂപ്രണ്ട് സലിൽ, മുഹമ്മദ് റജീബ്, ഇൻസ്‌പെക്ടർമാരായ ഹരിസിംഗ് മീണ, വിഷ്ണു അശോകൻ, ഹെഡ് ഹവൽദാർമാരായ ഇ.വി മോഹനൻ, സന്തോഷ് കുമാർ എന്നിവരാണ് കള്ളക്കടത്ത് പിടികൂടിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.