കോഴിക്കോട്: ഏക സിവിൽ കോഡ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി സമസ്ത. സി.പി.എമ്മുമായി സഹകരിച്ച് സെമിനാറിൽ പങ്കെടുക്കുമെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. ഏകീകൃത സിവിൽ കോഡിൽ എല്ലാ നിവേദനങ്ങളും പ്രധാനമന്ത്രിക്ക് സമർപ്പിക്കും. ശേഷം എന്ത് വേണമെന്ന് തീരുമാനിക്കും. കേരളത്തിൽ ഇക്കാര്യത്തിൽ നല്ല പ്രവർത്തനം ആരു ചെയ്താലും അവർക്കൊപ്പം നിൽക്കും. ഏത് രാഷ്ട്രീയ പാർട്ടിക്കൊപ്പവും നിൽക്കും. പൗരത്വ വിഷയത്തിൽ സഹകരിച്ചത് പോലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്കൊപ്പവും നിൽക്കുമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. സമസ്തയുടെ പ്രത്യേക കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങൾ.
മതത്തിൻ്റെ അടിസ്ഥാനത്തിൽ അല്ല, പാരസ്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യം നിലനിൽക്കുന്നത്. ഈ ലക്ഷ്യമുള്ള ആരുമായും സഹകരിക്കുക എന്നതാണ് സമസ്തയുടെ നിലപാട്. രാജ്യത്തിന്റെ നന്മയ്‌ക്കെതിരെ മുസ്‌ലിം സമുദായത്തിന് ചരിത്രമില്ല. വൈകാരിക കുതിച്ചുചാട്ടം നടത്തരുത്. ഓരോ മതത്തിനും അവരവരുടെ ആചാരങ്ങൾക്കനുസൃതമായി ജീവിക്കാനുള്ള സ്വാതന്ത്ര്യം ഭരണ ഘടന നൽകുന്നു. മതം അനുശാസിക്കുന്ന മതനിയമങ്ങൾ പാലിക്കണമെന്നും ജിഫ്രി തങ്ങൾ കൂട്ടിച്ചേർത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.