കോഴിക്കോട് : ഉർദു ഭാഷാ പഠനം നേരിടുന്ന അവഗണനക്കെതിരെ സംസ്ഥാനത്തുടനീളം കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലയിലെ ഉർദു അധ്യാപകരും വിദ്യാർത്ഥികളും വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജൂലൈ പതിമൂന്നിന് കോഴിക്കോട് ഡി.ഡി.ഇ ഓഫിസിന് മുന്നിൽ ധർണ നടത്താൻ തീരുമാനിച്ചു.
ജില്ലയിൽ നിന്നും ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഓരോ വർഷവും എസ്.എസ്.എൽ.സി പരീക്ഷ എഴുതി പ്ലസ് ടു തലത്തിൽ അഡ്മിഷൻ നേടി വരികയാണ്. എന്നാൽ ജില്ലയിൽ ഹയർ സെക്കൻഡറി തലത്തിൽ വേണ്ടത്ര ഉർദു പഠന സൗകര്യമില്ലാതെ വിദ്യാർത്ഥികളും രക്ഷിതാക്കളും പ്രയാസം നേരിടുകയും, മറ്റു ഭാഷകളെടുത്ത് പഠിക്കാൻ നിർബന്ധിതരാവുകയാണ്. എൽ.പി വിഭാഗത്തിൽ ഉർദു ഭാഷ പഠന സൗകര്യം ഏർപെടുത്തുക, ബി.എഡ് സീറ്റ് വർധിപ്പിക്കുക, നിർത്തലാക്കിയ ഡി.എൽ.ഇ.ഡി കോഴ്സ് പുനസ്ഥാപിക്കുക, പാർട്ട് ടൈം അധ്യാപകരുടെ സർവ്വീസ് പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുന്നത്.
ജില്ലാ പ്രസിഡന്റ് റഫീക് മായനാട് അധ്യക്ഷനായി. കെ.യു.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി സുരേഷ് ഉദ്ഘാടനം ചെയ്തു. സി.എം ലത്തീഫ്, സലാം മലയമ്മ, യൂനുസ് വടകര, ഷഹ്സാദ് വേളം, കമറുദ്ദീൻ താമരശ്ശേരി, അബ്ദുൽ മജീദ് കെ.കെ, എൻ. നിഷ വടകര സംസാരിച്ചു. ജില്ലാ സെക്രട്ടറി പി.കെ റഷീദ് പാണ്ടിക്കോട് സ്വാഗതവും അബൂബക്കർ മായനാട് നന്ദിയും പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.