കോഴിക്കോട്: വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ജില്ലയിലുണ്ടായ കൃഷിനാശം കാല്കോടിക്കടുത്ത്. ജനുവരി മുതൽ ജൂലൈ വരെ 16.85 ഹെക്ടർ സ്ഥലത്തെ 34,29,590 രൂപയുടെ വിളകളാണ് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മാത്രം നശിച്ചത്. ഇതില്‍ കൊടുവള്ളിയിലും മുക്കത്തുമുള്ള 83 കർഷകരെയാണ് കൂടുതൽ ബാധിച്ചത്. കൊടുവള്ളിയില്‍ 9.88 ഹെക്ടര്‍ സ്ഥലത്ത് 29.88 ലക്ഷം രൂപയുടെയും മുക്കത്ത് 5.26 ഹെക്ടര്‍ സ്ഥലത്ത് 1. 45 ലക്ഷം രൂപയുടെയും കൃഷിനാശമുണ്ടായി.
ജില്ലയിൽ ഓരോ ദിവസവും വന്യമൃഗങ്ങളുടെ ആക്രമണം മൂലമുള്ള നാശനഷ്ടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് കർഷകർ. കാട്ടാന, കുരങ്ങ്, കാട്ടുപന്നി എന്നിവയുടെ ആക്രമണത്തിലാണ് ജില്ലയിലെ കർഷകർക്ക് കൂടുതൽ നഷ്ടമുണ്ടായത്. മലയോരമേഖലയായ വിലങ്ങാട്, പന്നിയേരി കുറ്റല്ലൂര്‍, പാലൂര് മേഖലകളിലും ചക്കിട്ടപ്പാറ, ചെമ്ബനോട പന്നിക്കോട്ടൂര്‍, ചെങ്കോട്ടക്കൊല്ലി, കൂവപൊയില്‍, മുതുകാട്, വട്ടക്കയം മേഖലകളിലും, നാദാപുരം ചെക്യാട് കണ്ടിവാതുക്കലും, കോടഞ്ചേരി, കൂരോട്ടുപാറ, തുഷാരഗിരി, ജീരകപ്പാറ മേഖലകളിലും, ആനക്കാംപൊയിലിലുമാണ് വന്യമൃഗങ്ങള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നത്.
വാഴ, ചേമ്ബ്, ചേന, മരച്ചീനി, തെങ്ങ്, കവുങ്ങ്, വാഴ, ജാതി, കൊക്കോ, റബ്ബര്‍ തുടങ്ങിയ വിളകള്‍ക്കാണ് കൃഷിനാശം കൂടുതലും സംഭവിച്ചിട്ടുള്ളത്. വനാതിർത്തിയിൽ നിന്ന് അകലെയുള്ള ഗ്രാമങ്ങളിൽ പോലും വന്യമൃഗങ്ങളുടെ ആക്രമണം നിത്യസംഭവമായതായും പരാതിയുണ്ട്. ഇതോടെ പ്രദേശത്തെ ജനങ്ങൾ ഭീതിയോടെയാണ് ദിവസങ്ങൾ കടന്നുപോകുന്നത്. കൃഷിനാശത്തിനു പുറമേ, വന്യമൃഗങ്ങളുടെ ആക്രമണം മരണം, പരിക്കുകൾ, വീട് നശിപ്പിക്കൽ, കന്നുകാലികളുടെ നാശം, മറ്റ് വസ്തു നാശങ്ങൾ എന്നിവയ്ക്കും കാരണമാകുന്നു. മൃഗങ്ങളുടെ ശല്യം രൂക്ഷമായ ഇടങ്ങളില്‍ വേലികളടക്കം സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും പരിഹാരമാകാത്ത സ്ഥിതിയാണ്. നടപടിക്രമങ്ങള്‍ അനന്തമായി നീളുന്നതും കര്‍ഷകര്‍ക്ക് തിരിച്ചടിയാണ്. വന്യമൃഗങ്ങളുടെ ശല്യം കാരണം പലരും കൃഷി ഉപേക്ഷിച്ച് അതിർത്തി പ്രദേശങ്ങളിൽ നിന്ന് പലായനം ചെയ്തു.
കൃഷി നാശം മാത്രമല്ല ഇവ ജനങ്ങളെ അക്രമിക്കുന്നതും പതിവാണ്. കഴിഞ്ഞ ദിവസവും വടകരയില്‍ കാട്ടുപന്നി കുറുകെ ചാടി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു. കാട്ടുപന്നിയുടെ ആക്രമണത്തില്‍ ജില്ലയില്‍ നിരവധി പേര് കൊല്ലപ്പെട്ടിട്ടുണ്ട്. പന്നിയുടെ കുത്തേറ്റും റോഡിനു കുറുകെ ചാടുന്നത് മൂലമുണ്ടാകുന്ന വാഹനാപകടങ്ങളിലുമാണ് ആളുകള്‍ മരണപ്പെടുന്നത്. നേരത്തെ കാടിനോട് ചേര്‍ന്ന പ്രദേശങ്ങളില്‍ മാത്രമാണ് കാട്ടുപന്നിയുടെ ശല്യമുണ്ടായിരുന്നതെങ്കിലും അടുത്ത കാലത്തായി നഗരങ്ങളില്‍ പോലും ഇവ നാശം വിതക്കുന്നുണ്ട്.
ജില്ലയിലെ എല്ലാ മലയോര പഞ്ചായത്തുകളിലും കാട്ടുപന്നി ശല്യം നിലനില്‍ക്കുന്നുണ്ട്. ഇവയെ വെടിവച്ചു കൊല്ലുന്നുണ്ടെങ്കിലും വലിയ തോതിലുള്ള പ്രജനന ശേഷി എണ്ണം കുറക്കുന്നതിന് തടസ്സമായി നിലനില്ക്കുന്നു. ആവശ്യത്തിന് ഷൂട്ടര്‍മാരെ കിട്ടാത്തതും പ്രതിസന്ധിയായി രൂക്ഷമാക്കുന്നു.പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ചിനു കീഴില്‍ പല ഭാഗങ്ങളിലും കാട്ടുപോത്തും ഇറങ്ങുന്നുണ്ട്. പെരുവണ്ണാമൂഴി ചെമ്ബനോട റൂട്ടില്‍ മത്തേട്ടുപുഴ പാലത്തിന് സമീപം കാട്ടപോത്തുകള് വിഹരിക്കുന്നുണ്ടെന്നും ജനങ്ങള്‍ പറയുന്നു.
കൃഷിയിടങ്ങളില്‍ വന്യജീവികളുടെ അക്രമം അവസാനിപ്പിക്കാൻ വനവകുപ്പ് അടിയന്തിര നടപടി സ്വീകരിക്കണമെന്നും യഥാസമയം കാടും മരങ്ങളും വെട്ടിമാറ്റി ബാറ്ററിയും ഇൻവെര്‍ട്ടറും പുനസ്ഥാപിച്ച് സോളാര്‍ ഫെൻസിംഗ് പ്രവര്‍ത്തനം കാര്യക്ഷമമാക്കുകയും ഫെൻസിംഗില്ലാത്ത വനാതിര്‍ത്തികളില്‍ അവ സ്ഥാപിക്കുകയും ചെയ്യണമെന്നുമാണ് മലയോര മേഖലയിലെ ജനങ്ങളുടെ ആവശ്യം.
കക്കയത്ത് കാട്ടാന ശല്യം രൂക്ഷം
പേരാമ്ബ്ര: കക്കയത്തെ കൃഷിയിടങ്ങളില്‍ കാട്ടാനകളുടെ ശല്യം രൂക്ഷമായതായി പരാതി . കഴിഞ്ഞ ദിവസം രാത്രി കൂരാച്ചുണ്ട് വലിയകൊല്ലി മേഖലയില്‍ കാട്ടാനകളിറങ്ങി ഭീതി സൃഷ്ടിച്ചു. പ്രദേശത്തെ അബ്രാഹം,ഡോണു ജോണ്‍ തുടങ്ങിവരുടെ വിളകള്‍ നശിപ്പിച്ചു. തെങ്ങ്, കമുക്, വാഴ എന്നിവയാണ് ആനക്കൂട്ടം നശിപ്പിച്ചത്..കക്കയത്ത് മുപ്പതാംമൈലിലിറങ്ങിയ കാട്ടാന കൃഷിയിടത്തിലെ കമ്ബിവേലി തകര്‍ത്താണ് വിളകള്‍ നശിപ്പിച്ചത്. ഏതാനും ദിവസം മുമ്ബ് കാട്ടിക്കുളം, ഉണ്ടൻമൂല, മൂത്താട്ടുപുഴ, പെരുവണ്ണാമൂഴി വട്ടക്കയം എന്നിവിടങ്ങളിലും കാട്ടാനകളിറങ്ങി കൃഷി നശിപ്പിച്ച സംഭവമുണ്ടായി.വനപാലകര്‍ രാത്രികാലങ്ങളില്‍ ആനകളെ ഓടിക്കുന്നുണ്ടെങ്കിലും മിക്ക ദിവസങ്ങളിലും ഇവ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുകയാണെന്ന് കര്‍ഷകര്‍ പറഞ്ഞു .കാട്ടാനകള്‍ കൃഷിയിടത്തുലെത്തുന്നത് തടയാൻ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് അവരുടെ ആവശ്യം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.