ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും ബന്ധുവുമായ എന്‍.ആര്‍ സന്തോഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വെള്ളിയാഴ്ച രാത്രി അബോധാവസ്ഥയില്‍ കണ്ടെത്തിയ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഇയാൾക്കെതിരെ സദാശിവനഗർ പോലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തു. ഐപിസി സെക്ഷൻ 309 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. സന്തോഷ് സുഖം പ്രാപിച്ച ശേഷം ഞങ്ങൾ അദ്ദേഹത്തെ ചോദ്യം ചെയ്യും. തുടർനടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
പത്തിലധികം ഉറക്ക ഗുളികകൾ കഴിച്ച നിലയില്‍ വെള്ളിയാഴ്ച വൈകിട്ടാണ് സന്തോഷിനെ താമസസ്ഥലത്ത് കണ്ടെത്തിയത്. ഇയാളെ എം.എസ് രാമയ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ ഐസിയുവിൽ ചികിത്സയിലാണ്. രാഷ്ട്രീയവും വ്യക്തിപരവുമായ വിഷയങ്ങളിൽ സന്തോഷ് വിഷാദാവസ്ഥയിലായിരുന്നുവെന്ന അഭ്യൂഹങ്ങളുണ്ട്. രാഷ്ട്രീയ വിഷയങ്ങളിൽ സന്തോഷ് അസ്വസ്ഥനാണെന്ന് ഭാര്യ ജഹ്നവി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അതേസമയം ആത്മഹത്യാ ശ്രമത്തിന്റെ കാരണം എന്താണെന്ന് തനിക്ക് അറിയില്ലെന്നും സന്തോഷിന് കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നുമാണ് യെദിയൂരപ്പ മാധ്യമങ്ങളോട് പ്രതികരിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









