മുക്കം: ദിവസങ്ങള്‍ നീണ്ട മഴയ്ക്ക് ശമനമായെങ്കിലും വയലുകളില്‍ നിന്നും താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും വെള്ളക്കെട്ട് ഒഴിയാത്തത് വാഴ കർഷകരുടെ ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുന്നു. വേരുപിടിച്ച് ഇല വിരിയാന്‍ തുടങ്ങിയ വാഴക്കന്നുകള്‍ നാലും അഞ്ചും ദിവസം വെള്ളത്തില്‍ മുങ്ങി കിടക്കുന്നതോടെ വേരും മൂടും ചീഞ്ഞ് നശിക്കുകയാണ്.
കാരശ്ശേരി പഞ്ചായത്തിലെ കക്കാട് മാളിയേക്കല്‍ പൊയിലില്‍ മൂവായിരം വാഴകളാണ് വെള്ളത്തില്‍ മുങ്ങിയത്. പാട്ടത്തുക കൂടാതെ ഒരു ലക്ഷത്തിലധികം രൂപയുടെ സാമ്ബത്തിക നഷ്ടമുണ്ടാകുമെന്ന് വാഴ കര്‍ഷകന്‍ വെസ്റ്റ് കൊടിയത്തൂര്‍ പുതിയോട്ടില്‍ ഹമീദ് പറഞ്ഞു. ലക്ഷം രൂപക്ക് സ്ഥലം പാട്ടത്തിനെടുത്താണ് ഇവിടെ കൃഷി ചെയ്യുന്നത്. കന്നുകളെല്ലാം ചീഞ്ഞു പോയി, പറിച്ചു മാറ്റി പുതിയത് നടണം. ഒരു വാഴക്കന്നിന് കൂലി ചെലവടക്കം ശരാശരി മുപ്പത്തഞ്ച് രൂപ വരും. പുറമെ വളവും മറ്റു ജോലികളും. കൃഷിയിറക്കിയിട്ട് ഒരു മാസം പൂര്‍ത്തിയാകുന്നതേയുള്ളൂ. അതിനാല്‍ ഇന്‍ഷ്വര്‍ ചെയ്തിട്ടുമില്ല.
മേട്ടുപാളയം കന്നുകളാണ് നട്ടത്. ഇനിയതു പറ്റില്ല. കന്നി(സപ്തംബര്‍)യിലാണ് കൃഷിയിറക്കുന്നത്. കുംഭത്തില്‍ (ഫെബ്രുവരി) കുലച്ചു തുടങ്ങും. എടവം പകുതിയോടെ (മെയ്, ജൂണ്‍) വര്‍ഷക്കാലവും വെള്ളപ്പൊക്കവും വരുമ്ബോഴേക്കു വിളവെടുത്തു കഴിയും. ഇതാണു പതിവുരീതി. എന്നാല്‍ പത്തു മാസത്തിന് പകരം എട്ടു മാസത്തിനകം വിളവെടുക്കാവുന്ന ഇനം വാഴക്കന്നുകള്‍ കിട്ടിയെങ്കിലേ ഇത്തവണ കൃഷി തുടരാനാകൂ എന്നും ഹമീദ് പറഞ്ഞു.
കാരശ്ശേരി, കൊടിയത്തൂര്‍ പഞ്ചായത്തുകളിലും മുക്കം നഗരസഭയിലും ഒട്ടേറെ വാഴ കൃഷിക്കാര്‍ സമാന രീതിയില്‍ ബുദ്ധിമുട്ടിലാണ്ടിരിക്കുകയാണ്. സര്‍ക്കാരിലും കൃഷി വകുപ്പിലും വാഴ കര്‍ഷകര്‍ക്കുണ്ടായ ദുരിതം അറിയിച്ച് സഹായം ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും കാരശ്ശേരി പഞ്ചായത്ത് ഭരണ സമിതി പരമാവധി സഹായിക്കുമെന്നും ഇവിടെ സന്ദര്‍ശിച്ച കാരശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എടത്തില്‍ ആമിന പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.