രണ്ടാഴ്ചയായി വയനാട് മാനന്തവാടി കുറുക്കന്‍മൂലയെയും പരിസരപ്രദേശങ്ങളെയും ഭീതിയിലാഴ്ത്തുന്ന കടുവയുടെ ചിത്രം വനംവകുപ്പ് പുറത്തുവിട്ടു. പാല്‍വെളിച്ചത്ത് വനപാലകര്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറയിലാണ് കടുവ കുടുങ്ങിയത്. കടുവയുടെ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ നിലയിലാണ്.
15 വളര്‍ത്തുമൃഗങ്ങളെ കൊന്ന കടുവയെ പിടികൂടാന്‍ വനംവകുപ്പ് ഊര്‍ജിത ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് നിരീക്ഷണ ക്യാമറയില്‍ കടുവയുടെ ചിത്രം പതിഞ്ഞത്. കാട്ടിലിറങ്ങി ഇര തേടാനാവാത്ത വിധം അവശതയുള്ളതിനാലാകാം കെട്ടിയിട്ട വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്നത് എന്ന സംശയത്തെ സാധൂകരിക്കുന്നതാണ് പുറത്തു വന്ന ചിത്രങ്ങള്‍. എല്ലാ മൃഗങ്ങളും ഇതേ കടുവയുടെ ആക്രമണത്തിന് തന്നെയാണിരയായതെന്നാണ് വനംവകുപ്പ് നിഗമനം.
കൂടുവെച്ചും മയക്കുവെടിവെച്ചും കടുവയെ പിടികൂടാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ, കടുവയെ കണ്ടെത്താന്‍ രാത്രികാല തെരച്ചിലിന് മുത്തങ്ങ ആനപന്തിയില്‍ നിന്നുള്ള രണ്ട് കുങ്കിയാനകളെ കൂടി വനംവകുപ്പ് രംഗത്തിറക്കിയിരുന്നു. ഇന്നലെ മുതല്‍ കുങ്കിയാനകള്‍ ഉള്‍പ്പെടുന്ന സംഘമാണ് തോട്ടങ്ങളില്‍ തെരച്ചില്‍ നടത്തുന്നത്. ഡ്രോണ്‍ ഉപയോഗിച്ചും തോട്ടങ്ങളില്‍ തെരച്ചില്‍ നടത്തുന്നുണ്ട്.
പ്രദേശത്ത് ഇപ്പോഴും നിരോധനാജ്ഞ തുടരുകയാണ്. നിരീക്ഷണ ക്യാമറയില്‍ ചിത്രം പതിഞ്ഞതോടെ, എത്രയും വേഗം കടുവയെ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികളും വനംവകുപ്പ് ഉദ്യോഗസ്ഥരും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.