കോഴിക്കോട്: ബാലുശ്ശേരി ആൾക്കൂട്ട ആക്രമണ കേസിൽ പ്രധാന പ്രതികളിൽ ഒരാളായ സഫീർ കസ്റ്റഡിയിൽ. എസ്‍ഡിപിഐ ജില്ലാ നേതാവാണ് സഫീർ. സംഭവത്തിന് ശേഷം ഇയാൾ ഒളിവിൽ ആയിരുന്നു. ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചെന്നാരോപിച്ച് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണുവിനെ ക്രൂരമായി മർദ്ദിച്ച ശേഷം വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമിച്ചത് സഫീറാണ്. ഈ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം പത്തായി. അറസ്റ്റിലായ ഒൻപത് പ്രതികളുടെയും ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ക്രൂരമായ ആൾക്കൂട്ട മർദ്ദനമാണ് ജിഷ്ണുവിന് ഏറ്റുവാങ്ങേണ്ടി വന്നതെന്ന പ്രോസിക്യൂഷൻ വാദം .ജിഷ്ണുവിനെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും എഫ്ഐആറിലുണ്ട് .ബാലുശ്ശേരിക്കടുത്ത് പാലൊളിമുക്കിൽ പുലർച്ചെ ഒരു മണിയോടെയാണ് ഡിവൈഎഫ്ഐ ത്രിക്കുറ്റിശ്ശേരി ബ്ലോക്ക് കമ്മിറ്റി അംഗമായ ജിഷ്ണുവിനെ 30 ഓളം പേർ വളഞ്ഞിട്ടാക്രമിച്ചത്. പിറന്നാളാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജിഷ്ണുവിനെ സംഘം തടഞ്ഞു നിർത്തി. ഫ്ലക്സ് ബോർഡ് നശിപ്പിക്കാൻ വന്നതാണെന്നും പാര്‍ട്ടി നേതാക്കള്‍ ആയുധം കൊടുത്തു വിട്ടെന്നും കഴുത്തിൽ കത്തിവച്ച് പറയിച്ച് വീഡിയോയും ചിത്രീകരിച്ചു. രണ്ട് മണിക്കൂർ നേരത്തെ ക്രൂരമർദ്ദനത്തിന് ശേഷമാണ് ആള്‍ക്കൂട്ടം ജിഷ്ണുവിനെ പൊലീസിന് കൈമാറിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.