കോഴിക്കോട് : ഇരുവഞ്ഞിപ്പുഴയിൽ നീർനായ്ക്കളുടെ ആക്രമണം രൂക്ഷം. നീർനായ്ക്കളുടെ കടിയേറ്റ് ഗുരുതരമായി പരിക്കേൽക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. പ്രദേശത്ത് വർദ്ധിച്ചു വരുന്ന നീർനായ ആക്രമണത്തിൽ പരിസരവാസികളെല്ലാം ആശങ്കയിലാണ്. നിരവധി കുടുംബങ്ങളാണ് പുഴയെ ആശ്രയിച്ചു കഴിയുന്നത്.
നീർനായ്ക്കൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം തുടങ്ങിയിട്ട് നാളുകളേറെയായെങ്കിലും നടപടികൾ എങ്ങുമെത്തിയിട്ടില്ല. ഇരുവഞ്ഞിയിലും ചാലിയാറിലും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ കുളിക്കാനും തുണി അലക്കാനും ഭയപ്പെടുകയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ ചോണാട്, കച്ചേരി കടവുകളിൽ നിന്ന് നിരവധി പേർക്കാണ് നീർനായ്ക്കളുടെ കടിയേറ്റത്. കുളിക്കാനിറങ്ങിയ കച്ചേരി സ്വദേശി കെ.ടി.ഷാജിക്കാണ് കടിയേറ്റത്. കുട്ടികളും കുളിക്കാനെത്തിയെങ്കിലും ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. മുക്കം നഗരസഭയിലെയും കൊടിയത്തൂർ, കാരശ്ശേരി പഞ്ചായത്തുകളിലും പുഴയോര പ്രദേശങ്ങളിലും ഇതിനകം നൂറിലധികം പേർക്ക് നീർനായ്ക്കളുടെ കടിയേറ്റ് പരിക്കേറ്റു.
പരാതി ഉയർന്നാൽ ബന്ധപ്പെട്ട അധികാരികൾ തിടുക്കം കാട്ടുന്നുണ്ടെങ്കിലും തുടർനടപടികൾ ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. കൊടിയത്തൂർ ചെറുവാടി, കാരശ്ശേരി ഭാഗങ്ങളിൽ വനംവകുപ്പിന്റെ ദ്രുതകർമ സേന കൂടുകൾ ഒരുക്കിയെങ്കിലും ഇവയെ പിടികൂടാനായില്ല. വേനൽ കടുത്തതോടെ ആളുകൾ കുളിക്കാനും അലക്കാനും ഇരുവഞ്ഞി, ചാലിയാർ നദികളെയാണ് ആശ്രയിക്കുന്നത്. പുഴയിലിറങ്ങുന്നവരെ നീർ നായ്ക്കൾ കടിച്ചു പരിക്കേൽപ്പിക്കുന്നതിനാൽ സ്ത്രീകളും കുട്ടികളും പുഴയിൽ ഇറങ്ങാൻ ഭയപ്പെടുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.