മലപ്പുറം: മലപ്പുറം മമ്ബാട് താണയില്‍ ഫര്‍ണിച്ചര്‍ ശാലയില്‍ വന്‍ അഗ്നിബാധ. ഒരു കോടിയിലേറെ രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. പ്രൈമർ മെഷീനിൽ നിന്നുള്ള ഷോട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം. ഫർണിച്ചർ ഷെഡ്, വർക്ക്ഷോപ്പ്, വിൽപനയ്ക്കുള്ള ഫിനിഷ്ഡ് ഫർണിച്ചർ, തേക്ക് ഉൾപ്പെടെയുള്ള തടി ഉൽപന്നങ്ങൾ, ലക്ഷങ്ങൾ വിലമതിക്കുന്ന പത്തിലധികം വ്യത്യസ്ത മെഷീനുകള്‍, ഗുഡ്സ് ഓട്ടോ, ടിന്നർ, പോളിഷ് പെയിന്റ്, പശ എന്നിവയെല്ലാം കത്തിനശിച്ചു.
ടിന്നർ, പെയിന്റ്, പശ ക്യാനുകളെല്ലാം പൊട്ടിതെറിച്ചിട്ടുണ്ട്. മരത്തടികൾക്കൊപ്പം ടിന്നറും കത്തിയതാണ് തീ അതിവേഗം പടരാൻ കാരണമെന്ന് കരുതുന്നു. മലപ്പുറം, നിലമ്പൂർ, തിരുവാലി, മഞ്ചേരി ഫയർ യൂണിറ്റുകളുടെ നേതൃത്വത്തിൽ ഒന്നര മണിക്കൂർ പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കി. കെഎൻജി റോഡിനു സമീപം താണ മാഞ്ചേരി അബ്ദുള്ളക്കുട്ടിയുടെ 50 സെന്റ് സ്ഥലം വാടകയ്‌ക്കെടുത്ത മമ്പാട് തോട്ടിന്റെക്കര പുന്നപ്പാല മുജീബ് നടത്തുന്ന ഫര്‍ണിച്ചര്‍ നിര്‍മാണ ശാലയാണ് പൂര്‍ണ്ണമായി കത്തി നശിച്ചത്.
തൊഴിലാളികളും നാട്ടുകാരും വിവരമറിയിച്ചതിനെ തുടർന്ന് നിലമ്പൂർ ഫയർ റെസ്ക്യൂ ടീം സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമത്തിനിടയില്‍ തൊട്ടടുത്ത കെട്ടിടത്തിലേക്കും മറ്റ് ഭാഗങ്ങളിലേക്കും തീപടരുകയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.