കോഴിക്കോട് : ഹജ്ജ് വളണ്ടിയർ ആയി നിയമിക്കാമെന്ന് പറഞ്ഞ് പാസ്പോർട്ടും പതിനായിരം രൂപയും കൈപ്പറ്റിയതായി പരാതി. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഇരുന്നൂറിലധികം പേരാണ് തട്ടിപ്പിനിരയായത്.
20,000 രൂപയാണ് അപേക്ഷകർ അടയ്‌ക്കേണ്ടിയിരുന്നത്. അഡ്വാൻസ് തുകയായി 10,000 രൂപയും പാസ്‌പോർട്ടും സംഘം കൈക്കലാക്കി. ഈ മാസം പത്ത് മുതല്‍ ആറ് മാസമാണ് ജോലിയുടെ കാലാവധിയായി പറഞ്ഞത്. ആരോഗ്യവകുപ്പിന് കീഴിലായിരിക്കും ജോലിയെന്നും വ്യക്തമാക്കി. നടക്കാവിലാണ് ടീമിന്റെ ഓഫീസ് പ്രവർത്തിച്ചിരുന്നത്.
ഈ മാസം 10ന് സൗദിയിലേക്ക് പോകുമെന്ന അറിയിപ്പ് വന്നതോടെ പലരും നിലവിലുള്ള ജോലി ഒഴിവാക്കി ഗ്രൂപ്പുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവസാന നിമിഷം പല കാരണങ്ങൾ പറഞ്ഞ് തടിയൂരുകയായിരുന്നു. ഇതുമൂലം തട്ടിപ്പിനിരയായവർ സംഘടിച്ചെത്തി. പണമെടുത്ത സംഘത്തിലെ ഒരാൾ ഫറോക്കിലെ വീട്ടിൽ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫറോക്ക് സ്റ്റേഷനിലെത്തി വിവരം പറഞ്ഞു. പോലീസ് ഇയാളെ വിളിച്ച് വിവരങ്ങൾ ആരാഞ്ഞു. പിന്നീട് നടക്കാവ് സ്റ്റേഷനിലേക്ക് മാറ്റി. നടക്കാവ് പോലീസ് സ്റ്റേഷനിലെ പരാതിക്കാർക്ക് പാസ്‌പോർട്ട് തിരികെ നൽകി. വ്യാഴാഴ്ച പണം നൽകുമെന്ന് പറഞ്ഞിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.