കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക പരമ്പരയിലെ റോയ് തോമസ് വധക്കേസിലെ ഒന്നു മുതൽ മൂന്നു വരെ പ്രതികളായ ജോളിയെന്ന ജോളിയമ്മ തോമസ്, എം.എസ്. മാത്യുവിനും പ്രജികുമാറിനും സയനൈഡ് കൈവശം വയ്ക്കാൻ ലൈസൻസ് ഇല്ലെന്ന് 73-ാം സാക്ഷി കോഴിക്കോട് അസിസ്റ്റന്റ് ഡ്രഗ് കൺട്രോളർ കെ. സുധീർകുമാർ മാറാട് പ്രത്യേക അഡീഷണൽ സെഷൻസ് ജഡ്ജി എസ്.ആർ. ശ്യാംലാലിന് മുന്നിൽ മൊഴി നൽകി. പ്രതികള്‍ക്ക് തന്റെ ഓഫിസില്‍ നിന്ന് ലൈസന്‍സ് നല്‍കിയിട്ടില്ലെന്ന് സപെഷല്‍ അഡീഷനല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഇ. സുഭാഷിന്റെ വിസ്താരത്തില്‍ അദ്ദേഹം മൊഴിനല്‍കി.
രേഖകൾ വിശദമായി പരിശോധിച്ചതിൽ പ്രതികൾക്ക് ഒരു കാലത്തും ലൈസൻസ് ഇല്ലെന്ന് കണ്ടെത്തിയതായും കോടതിയെ അറിയിച്ചു. സുധീർകുമാറിന് പുറമെ 75-ാം സാക്ഷി എൻഐടി രജിസ്ട്രാർ കേണൽ പങ്കജാക്ഷൻ, അസി. എൻഐടി കാന്റീനിൽ 20 വർഷമായി ജോലി ചെയ്യുന്ന ശരവണൻ, നേപ്പാൾ സ്വദേശി ഭീംരാജ് എന്നിവരുടെ വിസ്താരവും ചൊവ്വാഴ്ച പൂർത്തിയായതായി.
2000 മുതൽ ജോളി എൻഐടിയിലെ ഒരു തസ്തികയിലും ജോലിയെടുത്തിട്ടില്ലെന്ന് കേണൽ പങ്കജാക്ഷൻ മൊഴി നൽകി. 20 കൊല്ലമായി കാന്റീനില്‍ ജോലി നോക്കുന്ന താന്‍ പലവട്ടം ജോളിയെ കാന്റീനില്‍ കണ്ടതായി ഭീംരാജ് മൊഴി നല്‍കി. പല തവണ ഭക്ഷണം കഴിക്കാനും മറ്റുമായി വന്ന പ്രതിയെ സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു.
എന്‍.ഐ.ടിയില്‍ ജോലിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ജോളി കാന്റീനിലും മറ്റും വന്ന് തിരിച്ചുവരാറാണെന്നാണ് പൊലീസ് കേസ്. കേണല്‍ പങ്കജാക്ഷന്‍ രേഖകള്‍ പരിശോധിച്ച് തയാറാക്കിയ റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഹാജരാക്കിക്കൊടുത്തതിന് താന്‍ സാക്ഷിയാണെന്ന് അസി. രജിസ്ട്രാറായിരുന്ന എസ്. ശരവണനും കോടതിയെ അറിയിച്ചു. ഒന്നാം പ്രതിക്കുവേണ്ടി അഡ്വ. കെ.പി. പ്രശാന്ത് എതിര്‍ വിസ്താരം നടത്തി. സാക്ഷി വിസ്താരം ബുധനാഴ്ച തുടരും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.