കൊടിയത്തൂർ: എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയോരവും കുടിവെള്ള സ്രോതസ്സുകൾക്ക് സമീപത്തും തോട്ടിലും കൃഷിഭൂമിയിലും ഉൾപ്പെടെ കക്കൂസ് മാലിന്യം തള്ളിയതിന് പിഴയടച്ചില്ലെങ്കിൽ വസ്തു കണ്ടുകെട്ടാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി കോടതിയെ സമീപിക്കാനൊരുങ്ങുന്നു. നേരത്തെ മാലിന്യം തള്ളിയവരെ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാബ് മാട്ടുമുറി, നെല്ലിക്കാപറമ്പ് സന്നദ്ധ സേന എന്നിവരുടെ സഹകരണത്തോടെ മുക്കം പോലീസ് സാഹസികമായാണ് പിടികൂടിയത്.
വിഷയത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും പരാതി നൽകിയിരുന്നു. തുടർന്ന്, ശിക്ഷാനടപടികൾ സ്വീകരിക്കുന്നതിന് മുമ്പ് എന്തെങ്കിലും അറിയിക്കാനുണ്ടെങ്കിൽ, നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം രേഖാമൂലം അറിയിക്കണമെന്ന് പ്രതിയെ അറിയിച്ചെങ്കിലും യാതൊരു മറുപടി ലഭിച്ചില്ല. ഇതോടെ പഞ്ചായത്ത് രാജ് നിയമപ്രകാരം രണ്ട് ലക്ഷം രൂപ പിഴയടച്ച് സെക്രട്ടറി നോട്ടീസ് അയച്ചു. നോട്ടീസ് ലഭിച്ച് 7 ദിവസത്തിനകം പിഴ അടക്കണമെന്നും അല്ലാത്തപക്ഷം പ്രതിയുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും പിഴ തുകയും മറ്റ് അനുബന്ധ ചെലവുകളും ഈടാക്കുമെന്നും അറിയിച്ചിട്ടും പിഴയടക്കാൻ പ്രതി തയ്യാറായില്ല.
ഇതോടെ സ്വത്ത് കണ്ടുകെട്ടാൻ നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ഇവിടെ മാലിന്യം തള്ളുന്നത് പകർച്ചവ്യാധികൾ പടരുന്നതിനും കുടിവെള്ളം മലിനമാകുന്നതിനും കാരണമാകുമെന്ന് നേരത്തെ സ്ഥലം സന്ദർശിച്ച ഹെൽത്ത് ഇൻസ്പെക്ടർ റിപ്പോർട്ട് നൽകിയിരുന്നു. KL 10 Y 1493 എന്ന വ്യാജ നമ്പർ പ്ലേറ്റുള്ള ലോറി ഗ്രാമപഞ്ചായത്ത് പരിധിയിൽ മാലിന്യം തള്ളുന്നതായി മുക്കം പോലീസ് കണ്ടെത്തി.
കൊടിയത്തൂരിലെ ഒരു സ്ഥാപനത്തിൽ നിന്ന് കക്കൂസ് മാലിന്യം ശേഖരിക്കുന്നവരുടെ ഫോൺ നമ്പർ സംഘടിപ്പിച്ച് പെരിന്തൽമണ്ണയിലെ ഒരു സ്ഥാപനത്തിൽ നിന്ന് കക്കൂസ് മാലിന്യം ശേഖരിക്കണമെന്ന് അറിയിച്ചാണ് മാലിന്യം തള്ളുന്നവരെ നേരത്തെ പിടികൂടിയത്. ഇവർ ആവശ്യപ്പെട്ടതനുസരിച്ച് ഗൂഗിൾ പേ വഴി മുൻകൂർ തുക അടച്ചാണ് പ്രതികളെ പിടികൂടിയത്. മാലിന്യം തള്ളാനെത്തിയ ടാങ്കർ ലോറിയും പിടികൂടി.
നെല്ലിക്കാപറമ്പിലും കറുത്ത പറമ്പിലും രാത്രിയുടെ മറവിൽ മാലിന്യം തള്ളിയതോടെ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത്, സെക്രട്ടറി ആബിദ എന്നിവർ പോലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശിഹാബ് മാട്ടുമുറി, പഞ്ചായത്തംഗം ഫസൽ കൊടിയത്തൂർ എന്നിവരുടെ നേതൃത്വത്തിൽ രാവിലെ മുതൽ ആരംഭിച്ച ഓപറേഷൻ വിജയം കാണുകയും ഇപ്പോൾ ഇതിൻ്റെ ഭാഗമായി കോടതിയെ സമീപിക്കാനൊരുങ്ങുകയുമാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.