കോഴിക്കോട്: കുന്ദമംഗലത്ത് കാറിന്റെ സൺറൂഫിൽ കുട്ടികളെ ഇരുത്തിയുള്ള അപകടകരമായ ഡ്രൈവിംഗ്. സംഭവത്തില്‍ നടപടിയുമായി മോടോര്‍ വാഹന വകുപ്പ്. വാഹനമോടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ഉടമയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.
കാർ ഉടമ നരിക്കുനി പന്നിക്കോട് സ്വദേശി മുജീബിന്റെ ലൈസൻസ് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. മുജീബിനോട് വിശദീകരണം തേടിയ ശേഷമാണ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.
കോഴിക്കോട് കുന്നമംഗലത്ത് കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ഹൃദയഭേദകമായ സംഭവം നടന്നത്. കാറിന്റെ സൺറൂഫിൽ മൂന്ന് കുട്ടികളെ ഇരുത്തിയാണ് മുജീബ് അതിവേഗത്തിൽ ഓടിച്ചത്. പിന്നാലെ വന്ന വാഹനത്തിലെ യാത്രക്കാർ കാറിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.
ദൃശ്യങ്ങൾ വൈറലായതോടെയാണ് എംവിഡി വിവരം അറിയുന്നത്. പരിശോധനയിൽ വാഹനം കൊടുവള്ളി ജോയിന്റ് ആർടിഒ ഓഫീസിൽ രജിസ്റ്റർ ചെയ്തതായി കണ്ടെത്തി. പിന്നീട് മുജീബിനെ ആർടിഒ ഓഫീസിലേക്ക് വിളിച്ചുവരുത്തി കാരണം കാണിക്കൽ നോട്ടീസ് നൽകി. കാറോടിച്ചത് താനാണെന്ന് മുജീബ് സമ്മതിക്കുകയായിരുന്നുവെന്ന് എംവിഡി അറിയിച്ചു.
തന്റെ ആഡംബര വാഹനത്തിന്റെ സൺ റൂഫിൽ മൂന്ന് കൂട്ടികളെ ഇരുത്തിയ ശേഷം അതിവേഗത്തിലാണ് വാഹനം ഓടിച്ചത്. ദേശീയപാതയിൽ നിന്ന് കുന്ദമംഗലത്തേക്ക് പോവുകയായിരുന്ന വാഹനമായിരുന്നു ഇത്. KL 57. X 70 12 എന്ന വാഹനമാണ് അമിത വേഗതയില്‍ സഞ്ചരിച്ചത്. തൊട്ടുപിന്നിൽ സഞ്ചരിച്ച കാർ യാത്രക്കാർ ചിത്രങ്ങൾ പകർത്തുകയായിരുന്നു. പിന്നീട് ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.