കോഴിക്കോട്: കഴിഞ്ഞ വർഷം മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകൾ ഉൾപ്പെടുന്ന മലബാർ മേഖലയിൽ കല്ലുമ്മക്കായയുടെ ഉൽപാദനത്തിൽ ഒന്നര ഇരട്ടിയിലേറെ വർധനയുണ്ടായതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം. മേഖലയിൽ കല്ലുമ്മക്കായ കൃഷിയിൽ 160 ശതമാനം വർധനവുണ്ടായി. കാസർകോട് ജില്ലയിലെ പടന്നയിലാണ് ഏറ്റവും കൂടുതൽ ഉൽപ്പാദനം. കടലിൽ നിന്നുള്ള ലഭ്യതയിൽ 15 ശതമാനമാണ് വർധന.
എന്നാല്‍, വിലയിടിവ് സംഭവിച്ചതോടെ ഉല്‍പാദന വര്‍ധനവിനനുസരിച്ച വരുമാനനേട്ടം കല്ലുമ്മക്കായ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ലഭിച്ചില്ലെന്നാണ് വിലയിരുത്തല്‍. ഈ പ്രതിസന്ധി പരിഹരിക്കാൻ, ഉല്‍പാദനം കൂടുന്നതിനനുസരിച്ച് കല്ലുമ്മക്കായയുടെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ വികസിപ്പിക്കാൻ ശ്രമം വേണമെന്ന് സി.എം.എഫ്.ആര്‍.ഐയിലെ ശാസ്ത്രജ്ഞര്‍ നിര്‍ദേശിച്ചു.
മേഖലയില്‍നിന്നുള്ള കടല്‍മത്സ്യ ലഭ്യതയിലും കഴിഞ്ഞ വര്‍ഷം വര്‍ധനവുണ്ടായി. 1.99 ലക്ഷം ടണ്‍ മത്സ്യമാണ് മലബാറിലെ തീരങ്ങളില്‍നിന്ന് കഴിഞ്ഞ വര്‍ഷം പിടിച്ചത്. 38 ശതമാനമാണ് വര്‍ധനവ്. കേരളത്തിന്‍റെ സമുദ്ര മത്സ്യോല്‍പാദനത്തില്‍ 29 ശതമാനം പിടിച്ചത് മലബാര്‍ ജില്ലകളില്‍ നിന്നാണ്.
കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സി.എം.എഫ്.ആര്‍.ഐയുടെ കോഴിക്കോട് പ്രാദേശിക ഗവേഷണ കേന്ദ്രത്തില്‍ ചേര്‍ന്ന മത്സ്യത്തൊഴിലാളികളുടെയും ബോട്ടുടമകളുടെയും അനുബന്ധമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെയും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരുടെയും ശില്പശാലയിലാണ് പ്രിൻസിപ്പല്‍ സയന്‍റിസ്റ്റ് ടി.എം. നജ്മുദ്ദീൻ കണക്കുകള്‍ അവതരിപ്പിച്ചത്.
ഡോ. കെ. വിനോദ്, ഡോ. കെ.വി. അഖിലേഷ്, ഡോ. വി. മഹേഷ്, മത്സ്യവകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ കെ.എ. ലബീബ്, എൻ.പി. രാധാകൃഷ്ണൻ, ഉമേഷ് പുതിയാപ്പ എന്നിവര്‍ സംസാരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.