ന്യൂഡൽഹി: രാജ്യത്തെ ഒമ്പത് സംസ്ഥാനങ്ങളിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. 14 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും സർവേ പൂർത്തിയാക്കിയപ്പോൾ കേരളം, തമിഴ്നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര, ബീഹാർ, പശ്ചിമ ബംഗാൾ, അസം, മേഘാലയ, കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരി എന്നിവിടങ്ങളിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്.
തെലങ്കാന, ഗുജറാത്ത്, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഒഡീഷ, ചണ്ഡീഗഢ് എന്നിവിടങ്ങളിൽ നടത്തിയ സർവേയിൽ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയില്ല.
അസമിലെ ധുബ്രി ജില്ല, പശ്ചിമ ബംഗാളിലെ മ്യാനഗുരി, കൂച്ച് ബെഹാര്‍ പ്രദേശങ്ങളിലും കേരളത്തിലെ കോഴിക്കോട് ജില്ലയിലും പഴംതീനി വവ്വാലുകളില്‍ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഇതുസംബന്ധിച്ചുള്ള പഠനങ്ങള്‍ നടത്തിയിരുന്നില്ല. അതുകൊണ്ടാണ് രാജ്യവ്യാപകമായി സര്‍വേ നടത്താൻ തീരുമാനിച്ചതെന്ന് ഐ സി എം ആര് -എൻ ഐ വി ഡയറക്ടര്‍ ഇൻ-ചാര്‍ജ് ഡോ. ഷീലാ ഗോഡ്ബോള്‍ പറഞ്ഞു.
നിപാ വൈറസ് മനുഷ്യരിൽ മാരകമായ ശ്വാസകോശ, മസ്തിഷ്ക രോഗങ്ങൾക്ക് കാരണമാകുന്നു. കേരളത്തിൽ 2018 മെയ് മാസത്തിൽ കോഴിക്കോട് ജില്ലയിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ച 18 പേരിൽ 16 പേരും മരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.