കോഴിക്കോട്: വലിയ വിമാനങ്ങളുടെ സർവീസ് സംബന്ധിച്ച് അനിശ്ചിതത്വം തുടരുമ്പോഴും കോഴിക്കോട് വിമാനത്താവളം ലാഭകരമായി പ്രവർത്തിക്കുന്നു. കണക്കുകൾ പ്രകാരം രാജ്യത്തെ എയർപോർട്ട് അതോറിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന 125 വിമാനത്താവളങ്ങളിൽ കോഴിക്കോട് വിമാനത്താവളം മൂന്നാം സ്ഥാനത്താണ്. മറ്റ് പല പ്രധാന വിമാനത്താവളങ്ങളും നഷ്ടത്തിൽ തുടരുന്ന സമയത്താണ് പ്രതിസന്ധിയിൽ നിന്ന് കോഴിക്കോടിന്റെ മികച്ച പ്രകടനം.
കഴിഞ്ഞ സാമ്പത്തിക വർഷം 95.38 കോടിയായിരുന്നു കരിപ്പൂർ വിമാനത്താവളത്തിന്റെ ലാഭം. ഗൾഫ് പ്രവാസികളുടെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമാണ് കോഴിക്കോട് വിമാനത്താവളം. കൊവിഡ് കാലയളവിലെ രണ്ട് വർഷമൊഴികെ കഴിഞ്ഞ അഞ്ച് വർഷമായി കോഴിക്കോട് വിമാനത്താവളം ലാഭത്തിലായിരുന്നു. 2020-21-ല്‍ 59.57 കോടിയും 21-22-ല്‍ 22.63 കോടിയും നഷ്ടമുണ്ടായി. എന്നാല്‍ 2018-19 വര്‍ഷം 73.11 കോടി, 19-20-ല്‍ 69.14 കോടിയും ലാഭം നേടാന്‍ സാധിച്ചു.
482.30 കോടി ലാഭത്തോടെ കൊല്‍ക്കത്തയാണ് ഒന്നാം സ്ഥാനത്തുള്ളത്. 169.56 കോടി ലാഭത്തോടെ ചെന്നൈ രണ്ടാം സ്ഥാനത്തുമെത്തി. കഴിഞ്ഞ സാമ്ബത്തികവര്‍ഷം 17 വിമാനത്താവളങ്ങള്‍ മാത്രമാണ് ലാഭം രേഖപ്പെടുത്തിയതെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലോക്‌സഭയില്‍ എസ് ആര്‍ പാര്‍ത്ഥിപൻ എംപിയുടെ ചോദ്യത്തിന് വ്യോമയാന സഹമന്ത്രി വി കെ സിങ് നല്‍കിയ മറുപടിയിലാണ് വിമാനത്താവളങ്ങളുടെ ലാഭം സംബന്ധിച്ച കണക്കുകളുള്ളത്.
പൂനെ- 74.94 കോടി, ഗോവ- 48.39 കോടി, തിരുച്ചിറപ്പള്ളി- 31.51 കോടി, ശ്രീനഗര്‍ 20.16 കോടി തുടങ്ങിയവയാണ് കഴിഞ്ഞ തവണ ലാഭത്തില്‍ പ്രവര്‍ത്തിച്ച മറ്റ് പ്രധാന വിമാനത്താവളങ്ങള്‍. നഷ്ടക്കണക്കില്‍ മുന്നിലുള്ളത് അഗര്‍ത്തല വിമാനത്താവളമാണ്. കഴിഞ്ഞ വര്‍ഷം അഗര്‍ത്തലയിലുണ്ടാക്കിയ നഷ്ടം 115.61 കോടി രൂപയാണ്. തൊട്ടുപിന്നില്‍ 110.15 കോടി രൂപയുടെ നഷ്ടവുമായി തിരുവനന്തപുരം വിമാനത്താവളവുമുണ്ട്.
അതേസമയം, പൊതു സ്വകാര്യ പങ്കാളിത്തത്തില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചി വിമാനത്താവളം കഴിഞ്ഞ വര്‍ഷം 267.17 കോടി രൂപ ലാഭം നേടിയിട്ടുണ്ട്. എന്നാല്‍ ഞെട്ടിക്കുന്ന നഷ്ടത്തിന്റെ കണക്കാണ് കണ്ണൂര്‍ വിമാനത്താവളത്തിന് പറയാനുള്ളത്. കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തന നഷ്ടം 131.98 കോടി രൂപയാണ്.
ലാഭകരമായ വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിച്ചതോടെയാണ് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കീഴിലുള്ളവയുടെ നഷ്ടക്കണക്ക് കൂടിയതെന്നതാണ് ശ്രദ്ധേയം. നാഷണല്‍ മോണിറ്റൈസേഷൻ പൈപ്പ്‌ലൈൻ (എൻ.എം.പി.) പ്രകാരം കോഴിക്കോട് അടക്കം 25 വിമാനത്താവളങ്ങള്‍ 2025 വരെ പാട്ടത്തിനു വെച്ചിരിക്കുകയാണെന്നും വ്യോമയാന വകുപ്പ് സഹമന്ത്രി പാര്‍ലമെന്റില്‍ വ്യക്തമാക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.