കോഴിക്കോട്: ഓട്ടോറിക്ഷ യാത്രക്ക് അമിത വാടക ഈടാക്കുന്നതിനെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. യാത്രക്കാരിൽനിന്നും അമിത ചാർജ് ഈടാക്കുകയും മീറ്റർ ഘടിപ്പിച്ചിട്ടും അത് പ്രവർത്തിപ്പിക്കാതെ മതിയായ രേഖകളില്ലാതെയും ഫിറ്റ്നസ് പുതുക്കാതെയും ഡ്രൈവിങ് ലൈസൻസ് ഇല്ലാതെയും സർവിസ് നടത്തിയ 115 ഓട്ടോറിക്ഷകൾ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തി.
2,56,000 രൂപ പിഴ ചുമത്തി.റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് നിയമാനുസൃതമുള്ള പ്രീപെയ്ഡ് കൗണ്ടറിലുള്ള ആളുകളെ കയറ്റാതെ മറ്റ് യാത്രക്കാരെ വിളിച്ച് കയറ്റി അമിത ചാർജ് ഈടാക്കുന്നതും വാഹനങ്ങളിൽ യാത്രക്കാർ മറന്നുവെക്കുന്ന വസ്തുക്കൾ തിരികെ നൽകാതെയുമുള്ള ഒട്ടേറെ പരാതികൾ ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ആർ.ടി.ഒ പി.ആർ. സുമേഷിന്റെ നിർദേശപ്രകാരം ജില്ലയിലെ മുഴുവൻ ഉദ്യോഗസ്ഥരേയും ചേർത്ത് രാത്രികാല പ്രത്യേക പരിശോധന നടത്തിയത്
അതെ സമയം സർവിസ് നടത്താൻ അനുവാദമില്ലാത്ത ഓട്ടോറിക്ഷകൾ അധികൃതമായി സർവിസ് നടത്തുന്നതിനെതിരേയും നടപടി എടുത്തു. തുടർന്നും ഇത്തരം പ്രവൃത്തികൾക്ക് എതിരെ ശക്തമായ നടപടികളുമായി മുമ്പോട്ടുപോകുമെന്ന് ആർ.ടി.ഒ അറിയിച്ചു. മെഡിക്കൽ കോളജ് കേന്ദ്രീകരിച്ചും അനധികൃത പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക പരിശോധന നടത്തി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.