കോഴിക്കോട്: മിഠായിത്തെരുവിലെത്തുന്നവരുടെ ജീവന് ഭീഷണിയായി അലങ്കാര വിളക്കുകൾ. ഈ ഭാരമുള്ള വിളക്കുകൾ പൊട്ടിവീഴാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ വർഷം സെപ്തംബറിൽ അലങ്കാര വിളക്കുകൾ പൊട്ടിവീണ് അപകടമുണ്ടായിരുന്നു. അന്ന് വൻ അപകടം ഒഴിവായി. മൊയ്തീൻ പള്ളി റോഡ് സൈഡിലും വിളക്കുകൾ തകർന്നിരുന്നു. ഓണക്കാലത്ത് പതിനായിരക്കണക്കിന് ആളുകളാണ് ദിവസവും ഇവിടെയെത്തുന്നത്. ഈ തിരക്കിനിടയിൽ ഇവ ഒടിഞ്ഞാൽ വലിയ അപകടമുണ്ടാകും.
6.5 കോടിയിലധികം രൂപ മുടക്കി നിർമിച്ച മിഠായിത്തെരുവിന്റെ പുതിയ മുഖത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു ഈ ലൈറ്റുകൾ. തെരുവിന്റെ മേൽക്കൂരയിൽ നൂറോളം വിളക്കുകൾ ഉണ്ട്. ഇവയിൽ പലതും കാലങ്ങളായി പ്രവര്‍ത്തനരഹിതമാണ്. യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതിനാൽ വിളക്കുകളിൽ ഘടിപ്പിച്ച കമ്പികളും തുരുമ്പെടുത്ത് നശിക്കുന്നു. മാത്രമല്ല, പ്രവർത്തിക്കാത്ത വിളക്കുകൾ രാത്രിയിൽ മിഠായിത്തെരുവിനെ ഇരുട്ടിലാക്കുകയാണ്. ഇപ്പോൾ രാത്രിയാത്രക്കാരുടെ ഏക ആശ്രയം കടകളിൽ നിന്നുള്ള വെളിച്ചമാണ്.
നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം 2017-ലാണ് മിഠായിത്തെരുവ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. യു.എൽ.സി.സി.എസിനാണ് നവീകരണ പ്രവർത്തനങ്ങളുടെ ചുമതല. നവീകരണത്തിന് ശേഷം അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ ഈ വിളക്കുകൾ ഇപ്പോഴും പ്രവർത്തനരഹിതമാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.