കുന്നമംഗലം ∙ മാവോയിസ്റ്റുകൾ വെടിയേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് മെഡി.കോളജ് മോർച്ചറി പരിസരത്ത് മുദ്രാവാക്യം വിളിച്ചതിനും പ്രകടനം നടത്തിയതിനും പൗരാവകാശ പ്രവർത്തകൻ ഗ്രോ വാസുവിന് എതിരെ ഉള്ള കേസിൽ വിചാരണയ്ക്കിടെ ഒരു സാക്ഷി കൂറുമാറി. ഏഴാം സാക്ഷി കുറ്റിക്കാട്ടൂർ സ്വദേശി ലാലു ആണ് സംഭവത്തെ കുറിച്ച് അറിയില്ലെന്നും പൊലീസ് സമർപ്പിച്ച മൊഴി വായിച്ചിട്ടില്ലെന്നും കോടതിയെ അറിയിച്ചത്. തുടർന്ന് സാക്ഷി കൂറുമാറിയതായി പ്രോസിക്യൂഷന്റെ ആവശ്യ പ്രകാരം കോടതി പ്രഖ്യാപിച്ചു.
നാലാം സാക്ഷിയെ വിളിച്ചു വരുത്തി വീണ്ടും വിസ്തരിക്കാൻ പ്രോസിക്യൂഷൻ അപേക്ഷ നൽകിയത് കോടതി അംഗീകരിച്ചു. തുടർ വിസ്താരത്തിന് കേസ് 12ലേക്ക് മാറ്റി. അഞ്ചാം സാക്ഷി മനീഷ്, 13ാം സാക്ഷി വനിതാ സെൽ എഎസ്ഐ എം.വി.ജയശ്രീ, 14ാം സാക്ഷി സിവിൽ പൊലീസ് ഓഫിസർ പി.ശിവദാസൻ എന്നിവരെയാണ് ഇന്നലെ വിസ്തരിച്ചത്. എതിർ വിസ്താരം ഉണ്ടോ എന്ന മജിസ്ട്രേട്ടിന്റെ ചോദ്യത്തിന് ഗ്രോ വാസു ഇത്തവണയും ഇല്ലെന്ന് മറുപടി പറഞ്ഞു. കഴിഞ്ഞ 2 തവണയും ഗ്രോ വാസുവിനെ കോടതിയിൽ ഹാജരാക്കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉണ്ടായതിനാൽ കനത്ത പൊലീസ് സുരക്ഷയിലാണ് കോടതിയിൽ ഹാജരാക്കി തിരിച്ചു ജില്ലാ ജയിലിലേക്ക് കൊണ്ടു പോയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.